143 റണ്‍സിന്‍റെ കൂറ്റന്‍ വിജയം

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 143 റണ്‍സിന്‍റെ കൂറ്റന്‍ വിജയത്തോടെ ഇന്ത്യക്ക് പരമ്പര. ഇന്ത്യയുയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 70 റണ്‍സില്‍ പുറത്തായി. 15 റണ്‍സെടുത്ത ഗാരി വില്‍സനാണ് അയര്‍ലന്‍ഡിന്‍റെ ടോസ് സ്‌കോറര്‍. ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കണ്ടില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യ 76 റണ്‍സിന് വിജയിച്ചിരുന്നു.

ആദ്യ ബാറ്റ് ചെയ്ത് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തുക, പിന്നാലെ എതിരാളികളെ കുറഞ്ഞ സ്കോറില്‍ എറിഞ്ഞിടുക. ഇതായിരുന്നു ഡബ്ലിനില്‍ ഇന്ത്യ കാട്ടിയ തന്ത്രം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അര്‍ദ്ധ സെഞ്ചുറി നേടിയ ലോകേഷ് രാഹുല്‍(70), സുരേഷ് റെയ്‌ന(69) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി. 

രണ്ടാം വിക്കറ്റില്‍ രാഹുലും റെയ്‌നയും 106 റണ്‍സെടുത്തതായിരുന്നു ഇന്ത്യയുടെ കരുത്ത്. ഒമ്പത് റണ്‍സ് മാത്രമെടുത്ത് കോലിയും, രോഹിത് റണ്ണൊന്നുമെടുക്കാതെയും പുറത്തായി. എന്നാല്‍ അവസാന ഓവറുകളില്‍ പാണ്ഡ്യ- പാണ്ഡെ സഖ്യം തകര്‍ത്തടിച്ചു. പാണ്ഡ്യ ഒമ്പത് പന്തില്‍ 32 റണ്‍സും, പാണ്ഡെ 20 പന്തില്‍ 21 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. അയര്‍ലന്‍ഡിനായി കെവിന്‍ ഓബ്രയാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ സ്‌ട്രില്ലിംഗിനെയും(0) മൂന്നാം ഓവറില്‍ പോര്‍ട്ടെര്‍‌ഫീല്‍ഡിനെയും(14) പുറത്താക്കി ഉമേഷ് തുടങ്ങി. ഷാനോണ്‍(2), ആന്‍ഡ്രൂ(9), കെവിന്‍(0), സിമി(0), ഗാരി(15), ഡക്ക്റെല്‍(4), തോംപ്സണ്‍(13), റാന്‍കിന്‍(10) എന്നിങ്ങനെയായിരുന്നു പിന്നീട് വന്ന താരങ്ങളുടെ സ്‌കോര്‍. ഇന്ത്യക്കായി കുല്‍ദീപും ചഹലും മൂന്ന് വീതവും ഉമേഷ് രണ്ടും കൗളും പാണ്ഡ്യയും ഓരോ വിക്കറ്റുകളും വീഴ്‌ത്തിയപ്പോള്‍ 12.3 ഓവറില്‍ കളിയവസാനിച്ചു.