ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോരില്ലെന്ന് ഓപ്പണര്‍ മുരളി വിജയ്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ക്യാച്ചിംഗില്‍ കൂടുതല്‍ പരിശീലന നടത്തുകയാണ് ഇന്ത്യന്‍ ടീമെന്നും വിജയ് പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ ക്യാച്ചുകള്‍ കൈവിട്ട് കളിക്കില്ലെന്നാണ് പ്രതീക്ഷയെന്നും വിജയ് പറഞ്ഞു. പൂനെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസ് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ ഇന്ത്യയുടെ സാധ്യതകള്‍ ഏതാണ് അവസാനിച്ചിരുന്നുവെന്നും വിജയ് വ്യക്തമാക്കി.

പൂനെയിലെ പിച്ചില്‍ 155 റണ്‍സിന്റെ ലീഡ് വഴങ്ങുക എന്നത് വലിയ തിരിച്ചടിയാണ്. രണ്ടാം ഇന്നിംഗ്സില്‍ ഓസീസിനെ കുറഞ്ഞ സ്കോറില്‍ പുറത്താക്കിയാലെ എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നുള്ളു. എന്നാല്‍ കൈവിട്ട ക്യാച്ചുകളിലൂടെ ഓസീസ് 285 റണ്‍സിലെത്തി. ഇതോടെ മത്സരത്തില്‍ നിന്ന് നമ്മള്‍ പുറത്തായി-വിജയ് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ നമ്മള്‍ തോറ്റുവെന്നത് യാഥാര്‍ഥ്യമാണ്. അതുമാത്രം ചിന്തിച്ചിരുന്നതുകൊണ്ട് കാര്യമില്ല. നമുക്ക് മുന്നോട്ട് പോയെ മതിയാവുവെന്നും വിജയ് പറഞ്ഞു.

പൂനെ ടെസ്റ്റില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരവധി അവസരങ്ങള്‍ കൈവിട്ടിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി ഓസീസിന് മികച്ച സ്കോര്‍ ഉറപ്പാക്കിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ നാലു തവണയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്.