കാര്യവട്ടത്ത് വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ രോഹിത് ശര്‍മ്മ പുറത്താകാതെ 63 റണ്‍സെടുത്തിരുന്നു. ഇതോടെ ഇംഗ്ലീഷ് താരത്തെ മറികടന്ന് ഈ വര്‍ഷം...

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ചുറി(പുറത്താകാതെ 63 റണ്‍സ്) നേടിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് നേട്ടം. ഏകദിനത്തില്‍ ഈ വര്‍ഷം കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായി രോഹിത് മാറി. 1025 റണ്‍സ് നേടിയിരുന്ന ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍ ജോണി ബെയര്‍സ്റ്റോയെ മറികടന്ന രോഹിത് തന്‍റെ റണ്‍ സമ്പാദ്യം 1030ലെത്തിച്ചു. 

19 ഇന്നിംഗ്സുകളില്‍ 73.57 ശരാശരിയോടെയാണ് രോഹിതിന്‍റെ നേട്ടം. രോഹിതിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 162 ആണ്. അഞ്ച് സെഞ്ചുറികളും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും രോഹിത് ഈ വര്‍ഷം നേടിക്കഴിഞ്ഞു. 

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പട്ടികയില്‍ മുന്നില്‍. 133.55 ശരാശരിയില്‍ 1,202 റണ്‍സാണ് കോലി ഈ വര്‍ഷം അടിച്ചെടുത്തത്. 160 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്കോര്‍. 19 മത്സരങ്ങളില്‍ 897റണ്‍സ് നേടിയ ശീഖര്‍ ധവാനാണ് ഏകദിന റണ്‍വേട്ടയില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. രോഹിതിന്‍റെ അര്‍ദ്ധ സെഞ്ചുറിയുടെ കൂടി മികവിലാണ് വിന്‍ഡീസിനെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്.