താരങ്ങള്‍ മരുന്നടിച്ചിട്ടില്ല, നടപടി യുക്തിരഹിതം: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

ഗോള്‍ഡ്കോസ്റ്റ്: താമസ സ്ഥലത്തു നിന്ന് സിറിഞ്ച് കണ്ടെത്തിയെന്നാരോപിച്ച് ഇന്ത്യന്‍ താരങ്ങളെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍റെ (സിജിഎഫ്) തീരുമാനത്തോട് കടുത്ത വിയോജിപ്പുണ്ടെന്ന് ഐഒഎ ഗൈയിംസ് വില്ലേജില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരായ നടപടി യുക്തിരഹിതമാണ്. പരിശോധനയില്‍ താരങ്ങള്‍ മരുന്നടിച്ചതായി കണ്ടെത്തിയിട്ടില്ല. അപ്പാര്‍ട്ട്മെന്‍റില്‍ ആറുപേര്‍ താമസിച്ചിരുന്നു എന്നും ഐഒഎ പറഞ്ഞു.

താമസ സ്ഥലത്തു നിന്ന് സിറിഞ്ച് കണ്ടെത്തിയെന്നാരോപിച്ച് കെടി ഇര്‍ഫാന്‍, രാകേഷ് ബാബു എന്നീ മലയാളി താരങ്ങളെ ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. താരങ്ങളോട് എത്രയും പെട്ടെന്ന ഓസ്ട്രേലിയ വിടണമെന്നും സിജിഎഫ് അറിയിച്ചിട്ടുണ്ട്.