ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി കരുത്തില്‍ ചെന്നൈ ഉയര്‍ത്തി 204 റണ്‍സ് മറികടക്കാനെത്തിയ രാജസ്ഥാന്‍ 140ന് എല്ലാവരും പുറത്തായി.

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സ് ജയം. ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 204 റണ്‍സ് മറികടക്കാനെത്തിയ രാജസ്ഥാന്‍ 140ന് എല്ലാവരും പുറത്തായി. 45 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ് (2) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാന്‍ സാധിച്ചില്ല. 

ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഡ്വെയ്ന്‍ ബ്രാവോ, കരണ്‍ ശര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സെഞ്ചുറിയും ഒരു വിക്കറ്റും നേടിയ ഷെയ്ന്‍ വാട്‌സണാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ നാല് മത്സരത്തില്‍ മൂന്ന് ജയവുമായി ചെന്നൈ ഒന്നാമതെത്തി. രാജസ്ഥാന്‍ അഞ്ചാമതാണ്. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങ് ആരംഭിച്ച് ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടായമത്. വാട്‌സണ്‍ 57 പന്തില്‍ 106 റണ്‍സ് നേടി പുറത്തായി. ഒമ്പത് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു വാട്‌സന്റെ ഇന്നിങ്‌സ്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സുരേഷ് റെയ്‌ന 29 പന്തില്‍ 46 റണ്‍ നേടി. ഡ്വെയ്ന്‍ ബ്രാവോ 16 പന്തില്‍ 24 റണ്‍സ് നേടി പുറത്താവാതെ നിന്നു. അമ്പാട്ടി റായിഡു (12), എം.എസ്. ധോണി (5), സാം ബില്ലിങ്‌സ് (3) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. 

പൂനെയിലായിരുന്നു മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ മത്സരമാണിത്. ഇരു ടീമുകളും ടീമില്‍ രണ്ട് മാറ്റവുമായാണ് കളിച്ചത്. രാജസ്ഥാന്‍ നിരയില്‍ ഡാര്‍സി ഷോര്‍ട്ട്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്ക് പകരം ഹെയിന്റിച്ച് ക്ലാസെന്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ തിരിച്ചെത്തി. ചെന്നൈയില്‍ ഹര്‍ഭജന്‍ സിങ്്, മുരളി വിജയ് എന്നിവര്‍ക്ക് പകരം റെയ്‌നയും കരണ്‍ ശര്‍മയും ഇടം നേടി.