തോല്‍ക്കുന്നവര്‍ക്ക് മടങ്ങാം. ജയിക്കുന്നവര്‍ക്ക് ഹൈദരബാദ് കൊല്‍ക്കത്ത,മുംബൈ ഡല്‍ഹി, ചെന്നൈ പഞ്ചാബ് മത്സരഫലങ്ങള്‍ക്കും കണക്കിലെ കളികള്‍ക്കുമായി കാത്തിരിക്കാം.

ജയ്പൂര്‍: ഐ പി എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ബാംഗ്ലൂരും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍. തോല്‍ക്കുന്നവര്‍ പ്ലേ ഓഫ് കാണാതെ പുറത്താവും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം.ജയം മാത്രമല്ല ലക്ഷ്യം. വലിയ മാര്‍ജിനിലുള്ള ജയമാണ്. ബാംഗ്ലൂരിനും രാജസ്ഥാനും 13 കളിയില്‍ 12 പോയിന്‍റ് വീതം. തോല്‍ക്കുന്നവര്‍ക്ക് മടങ്ങാം. ജയിക്കുന്നവര്‍ക്ക് ഹൈദരബാദ് കൊല്‍ക്കത്ത,മുംബൈ ഡല്‍ഹി, ചെന്നൈ പഞ്ചാബ് മത്സരഫലങ്ങള്‍ക്കും കണക്കിലെ കളികള്‍ക്കുമായി കാത്തിരിക്കാം.

കൊല്‍ക്കത്തയ്‌ക്ക് പതിനാലും പഞ്ചാബിനും മുംബൈയ്‌ക്കും 12 പോയിന്‍റ് വീതം. തുട‍ര്‍ച്ചയായ മൂന്ന് കളിയില്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍. ഡിവില്ലിയേഴ്‌സിനൊപ്പം മോയിന്‍ അലിയും ഫോമിലേക്കെത്തിയത് കോലിയുടെ ബാംഗ്ലൂരിന് ആശ്വാസമാണ്. എന്നാല്‍ ബൗളര്‍മാരുടെ മങ്ങിയഫോം തുടരുന്നു. ഡിവില്ലിയേഴ്‌സ്, കോലി എന്നിവരുടെ ബാറ്റ് തന്നെയാണ് ഇന്നും നിര്‍ണായകമാവുക.

തകര്‍പ്പന്‍ ഫോമിലുള്ള ജോസ് ബട്‍ലറും ബെന്‍ സ്റ്റോക്‌സും കോച്ച് ഷെയ്ന്‍ വോണുമില്ലെതെയാണ് രാജസ്ഥാന്‍ നിര്‍ണായക മത്സരത്തിനിറങ്ങുക. ബട്‍ലറുടെ ബാറ്റിംഗ് കരുത്തിലായിരുന്നു രാജസ്ഥാന്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. തുടക്കത്തിലേ മികവ് ആവ‍ര്‍ത്തിക്കാന്‍ സഞ്ജു സാംസണ് കഴിയുന്നില്ല. ജോഫ്ര ആര്‍ച്ചര്‍ ഒഴികയെള്ള ബൗളര്‍മാര്‍ക്കും സ്ഥിരത പുലര്‍ത്താനാവുന്നില്ല. ബാംഗ്ലൂരില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ജയം കോലിയുടെ റോയല്‍സിനൊപ്പം.