ഡിവില്ലിയേഴ്സിന്റെ നിര്‍ണായക വിക്കറ്റെടുത്ത റാഷിദ് ഖാനാണ് കളി സണ്‍റൈസേഴ്സിന് അനുകൂലമാക്കിയത്

ഹൈദരാബാദ്: ഐപിഎല്‍ പതിനൊന്നാം സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് ടീം ഏതാണെന്ന ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ കൂടിയായ ബംഗലൂരു ക്യാപ്റ്റന്‍ വിരാട് കോലിക്കുപോലും സണ്‍റൈസേഴ്സ് ഹൈദരാബാദെന്ന് പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല.

ഇത്തവണ ഐപിഎല്ലില്‍ 150ല്‍ താഴെയുള്ള സ്കോറുകള്‍ പോലും ഫലപ്രദമായി പ്രതിരോധിക്കാനും ജയിക്കാനും സണ്‍റൈസേഴ്സിനായത് ഈ ബൗളിംഗ് മികവുകൊണ്ടുകൂടിയാണ്. അതില്‍ പ്രധാന കണ്ണി 19കാരനായ റാഷിദ് ഖാനെന്ന അഫ്ഗാന്‍ സ്പിന്നറാണ്.

കഴിഞ്ഞ ദിവസം ബംഗലൂരുവിനെതിരായ മത്സരത്തിലും റാഷിദിന്റെ ബൗളിംഗ് മികവ് കണ്ടു. ഡിവില്ലിയേഴ്സിന്റെ നിര്‍ണായക വിക്കറ്റെടുത്ത റാഷിദ് ഖാനാണ് കളി സണ്‍റൈസേഴ്സിന് അനുകൂലമാക്കിയത്. മത്സരത്തില്‍ ജയിച്ചശേഷം റാഷിദ് ഖാനെ സഹതാരമായ ഭുവനേശ്വര്‍കുമാര്‍ ബിസിസിഐ ടിവിക്കുവേണ്ടി അഭിമുഖം നടത്തി.

ഐപിഎല്ലില്‍ നീ എന്തു വേണമെങ്കിലും ചെയ്തോ പക്ഷെ അത് ഇന്ത്യക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ചെയ്യരുതെന്ന് തമാശയായി ഭുവി, റാഷിദിനോട് പറഞ്ഞപ്പോള്‍ താരം ചിരിച്ചുകൊണ്ടു പറഞ്ഞു, ഇൻഷാ അള്ളാ...ജൂണിലാണ് ടെസ്റ്റില്‍ അരങ്ങേറുന്ന അഫ്ഗാന്‍ ഇന്ത്യക്കെതിരെ ഏക ടെസ്റ്റ് പരമ്പരയില്‍ കളിക്കുക.