മുഹമ്മദ് സിറാജെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ധോണി സിക്സറടിച്ചപ്പോള്‍ ഗ്യാലറിയിലിരുന്ന് കൈയടിച്ച് പ്രോത്സാഹിപ്പിച്ചതിനൊപ്പം ഒരാവശ്യംകൂടി സാക്ഷി ഉന്നയിച്ചു

ബംഗലൂരു: ഐപിഎല്ലില്‍ ബംഗലൂരു-ചെന്നൈ പോരാട്ടം ഗ്രൗണ്ടില്‍ ധോണി-കോലി പോരാട്ടമായിരുന്നെങ്കില്‍ ഗ്യാലറിയില്‍ അത് സാക്ഷി-അനുഷ്ക പോരാട്ടമായിരുന്നു. ബംഗലൂരുവിന്റെ മികച്ച പ്രകടനങ്ങളെ അനുഷ്ക കൈയടിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍ ധോണിയുടെ വെടിക്കെട്ട് ഇന്നിംഗ്സിനിടെയായിരുന്നു സാക്ഷി താരമായത്.

മുഹമ്മദ് സിറാജെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ധോണി സിക്സറടിച്ചപ്പോള്‍ ഗ്യാലറിയിലിരുന്ന് കൈയടിച്ച് പ്രോത്സാഹിപ്പിച്ചതിനൊപ്പം ഒരാവശ്യംകൂടി സാക്ഷി ഉന്നയിച്ചു. വണ്‍ മോര്‍ സിക്സെന്ന്. ആ ഓവറില്‍ പക്ഷെ ഭാര്യയുടെ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ ധോണിക്കായില്ല. എന്നാല്‍ കോറി ആന്‍ഡേഴ്സണ്‍ എറിഞ്ഞ അവസാന ഓവറില്‍ നിര്‍ണായക സിക്സറടിച്ച് സാക്ഷിയുടെ ആഗ്രഹം ധോണി പൂര്‍ത്തീകരിച്ചു. ഒപ്പം ചെന്നൈയുടെ വിജയവും.

അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ബ്രാവോ ബൗണ്ടറി അടിച്ചതോടെ ചെന്നൈയുടെ സമ്മര്‍ദ്ദം ഒഴിഞ്ഞു. അടുത്ത പന്തില്‍ ബ്രാവോ സിക്സറടിച്ചു. അടുത്ത പന്തില്‍ ബ്രാവോ സിംഗിളെടുത്തതോടെ ചെന്നൈക്ക് മൂന്ന് പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്. നാലാം പന്ത് തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടിലൂടെ സിക്സറിന് പറത്തിയ ധോണി ചെന്നൈയുടെ വിജയവും ഭാര്യയുടെ ആഗ്രഹവും ഒരുമിച്ച് പൂര്‍ത്തിയാക്കി.