ഐപിഎല്‍ നോക്കൗട്ട്/പ്ലേ ഓഫുകളുടെ ചരിത്രത്തില്‍ മൂന്ന് തവണ പൂജ്യനാവുകയെന്ന നാണക്കേടും ധവാന്റെ പേരിലായി.

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ശീഖര്‍ ധവാന് നാണക്കേടിന്റെ റെക്കോര്‍ഡ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പുറത്തായതോടെ ഐപിഎല്‍ നോക്കൗട്ട്/പ്ലേ ഓഫുകളുടെ ചരിത്രത്തില്‍ ആദ്യ പന്തില്‍ പുറത്താവുന്ന ആദ്യ ബാറ്റ്സ്മാനെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ധവാന്റെ പേരിലായത്.

ഇതിന് പുറമെ ഐപിഎല്‍ നോക്കൗട്ട്/പ്ലേ ഓഫുകളുടെ ചരിത്രത്തില്‍ മൂന്ന് തവണ പൂജ്യനാവുകയെന്ന നാണക്കേടും ധവാന്റെ പേരിലായി. ഇന്നലെ പൂജ്യനായതോടെ അംബാട്ടി റായിഡുവും ഈ റെക്കോര്‍ഡില്‍ ധവാന് കൂട്ടായി എത്തി. ഐപിഎല്‍ പ്ലേ ഓഫ്/ നോക്കൗട്ട് ഘട്ടത്തില്‍ കളിച്ച ഒമ്പത് ഇന്നിംഗ്സുകളില്‍ ധവാന്റെ മൂന്നാമത്തെ ഡക്കാണ് ഇതെങ്കില്‍ 15 ഇന്നിംഗ്സുകളിലാണ് റായിഡു മൂന്നാം തവണ പൂജ്യനായി പുറത്തായത്.

ഇതിന് പുറമെ രണ്ട് വിക്കറ്റ് വിജയം നേടി ചെന്നൈയും ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. ഐപിഎല്‍ നോക്കൗട്ട്/പ്ലേ ഓഫുകളുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ മാര്‍ജിനിലുള്ള ജയമാണ് ചെന്നൈ ഇന്നലെ സ്വന്തമാക്കിയത്. മൂന്ന് ടീമുരള്ഡ മൂന്ന് വിക്കറ്റ് വിജയം നേടിയതായിരുന്നു ഇതിനു മുമ്പത്തെ റെക്കോര്‍ഡ്.

നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയ റാഷിദ് ഖാന്‍ പ്ലേ ഓഫ്/ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയ ബൗളറെന്ന അക്ഷര്‍ പട്ടേലിന്റെ നേട്ടത്തിനൊപ്പമെത്തി. 2011ലെ ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തക്കെതിരെ ആയിരുന്നു അക്ഷര്‍ പട്ടേല്‍ നാലോവറില്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തത്. പക്ഷെ ഇരുവരുടെയും ടീമുകള്‍ കളിയില്‍ തോറ്റു എന്നത് മറ്റൊരു യാദൃശ്ചികതയായി.