ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം കിരീടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായകമായത് വാട്സന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 150-170 ശരാശരിയില്‍ റണ്‍നേടുകയും പിന്നീട് തങ്ങളുടെ ബോളിംഗ് ശേഷി ഉപയോഗിച്ച് എതിരാളികളെ ഒതുക്കുന്നതുമായിരുന്നു ഈ ഐപിഎല്‍ സീസണ്‍ മുഴുവന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വീകരിച്ച മത്സര രീതി.

ഇത് നേരിട്ട് അറിഞ്ഞിട്ടും ധോണി ആദ്യം ബോള്‍ തിരഞ്ഞെടുത്തത്, ആദ്യ ക്വാളിഫെയറില്‍ ഡൂപ്ലിസി ഒറ്റയ്ക്ക് ഈ തന്ത്രം തകര്‍ത്ത ആത്മവിശ്വസത്തിലായിരുന്നു. ഈ വിശ്വാസം കാത്ത ഷെയ്ന്‍ വാട്സണിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ചെന്നൈയെ വിജയിപ്പിച്ചത്. റഷീദ് ഖാന്‍ ആണ് ഏറ്റവും അപകടകാരിയെന്ന് നേരത്തെ തിരിച്ചറിഞ്ഞ ചെന്നൈ അദ്ദേഹത്തെ ഒഴിവാക്കി ബാക്കിയുള്ളവരെ ആക്രമിക്കുക എന്ന നയമാണ് സ്വീകരിച്ചത്. ഇത് ശരിക്കും ഫലിച്ചു എന്ന് പറയാം. രണ്ടാം സ്പെല്ലിന് എത്തിയ റാഷിദിനെ അമ്പാടി റായിഡു നേരിട്ട രീതി ഈ തന്ത്രത്തിന്‍റെ നേര്‍ കാഴ്ചയായിരുന്നു. ഇതേ സമയം മറുവശത്ത് വാട്സണ്‍ എസ്ആര്‍എച്ച് ബൗളര്‍മാരെ നിലംതൊടാതെ പറപ്പിക്കുകയായിരുന്നു.

ആദ്യ മൂന്ന് ഓവറുകളില്‍ പ്രതിരോധിക്കാനായിരുന്നു ചെന്നൈ ഓപ്പണര്‍മാരുടെ ശ്രമം. 10 റണ്‍സെടുത്ത് ഡുപ്ലസിസ് പുറത്തായതോടെ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ പിടിമുറുക്കുമെന്ന് തോന്നിച്ചു. ഷെയ്‌ന്‍ വാട്സണ്‍ ആദ്യ റണ്‍ കണ്ടെത്താന്‍ പത്ത് ബോളുകള്‍ കഴിയേണ്ടി വന്നു. പക്ഷെ പിന്നീട് സുരേഷ് റെയ്നെയും സണ്‍റൈസേഴ്സ് ബൗളര്‍മാരെ കൈകാര്യം ചെയ്തതോടെ കളി ചെന്നൈയുടെ കൈയ്യിലായി. 

നോട്ട് ഔട്ടായ ഷെയിന്‍ വാട്സണ്‍ 57 പന്തില്‍ 117 റണ്‍സാണ് നേടിയത്. 11 ഫോറും, 8 സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിംഗ്സ്. 205.26 ആയിരുന്നു വാട്സന്റെ സ്ട്രൈക്ക് റൈറ്റ്. ഇതോടെ ഐപിഎല്ലില്‍ 4 സെഞ്ച്വറികള്‍ നേടുന്ന താരമായി വാട്സണ്‍. ഐപിഎല്ലില്‍ രണ്ട് ടീമിന് വേണ്ടി ഐപിഎല്‍ കിരീടം നേടുന്ന താരവുമായി വാട്സണ്‍. ആദ്യ ഐപിഎല്ലില്‍ വാട്സണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ ആയിരിക്കുമ്പോഴാണ് അവര്‍ പ്രഥമ ഐപിഎല്‍ വിജയിച്ചത്.