നായകനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അശ്വിന് തിളങ്ങാനാകുമെന്ന് ജോ ഡേവിസ്
സിഡ്നി: ഐപിഎല് 11-ാം സീസണില് ഇന്ത്യന് താരങ്ങളായ എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്മ്മ, ദിനേശ് കാര്ത്തിക്, അജിങ്ക്യ രഹാനെ, ആര് അശ്വിന്, ശ്രേയാസ് അയ്യര് എന്നിവര് വിവിധ ടീമുകളുടെ നായകന്മാരാണ്. ഇവരില് എംഎസ് ധോണി കഴിഞ്ഞാല് മികച്ച നായകനായി ക്രിക്കറ്റ് വിദഗ്ധര് വാഴ്ത്തുന്നത് കിംഗ്സ് ഇലവന്റെ അശ്വിനെയാണ്. സീസണില് 11 കളിയില് ആറ് ജയവും 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത് പഞ്ചാബിനെ എത്തിക്കാന് അശ്വിനായി.
മറ്റ് ഇന്ത്യന് നായകന്മാരോട് കിടപിടിക്കുന്ന രീതിയില് മികച്ച രീതിയില് തീരുമാനങ്ങളെടുക്കാന് അശ്വിന് കഴിയുന്നുണ്ടെന്ന് മത്സരങ്ങള് തെളിയിക്കുന്നു. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം അശ്വിന് അമ്പരിപ്പിക്കുന്നു. ഇക്കുറി മികച്ച താരങ്ങളെ ടീമിലെത്തിക്കാന് കഴിഞ്ഞതും പഞ്ചാബിന്റെ ജയങ്ങളെ സ്വാധിനിച്ചിട്ടുണ്ട്. അതേസമയം അശ്വിന് ദേശീയ ടീം നായകനാകാന് യോഗ്യനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന് ഇന്ത്യന് ബൗളിംഗ് പരിശീലകന് ജോ ഡേവിസ്.
ഇന്ത്യന് ടീമിന് ആവശ്യമെങ്കില് അശ്വിനെ നായകനാക്കാന് കഴിയും. അന്താരാഷ്ട്ര ക്രിക്കറ്റില് നായകനായി അശ്വിന് തിളങ്ങാന് സാധിക്കും. ഒട്ടേറെ പരീക്ഷണങ്ങള് നടത്താന് പ്രാപ്തിയുള്ള ക്രിക്കറ്റ് ബ്രെയിനാണ് അശ്വിനെന്നും മുന് ഇന്ത്യന് പരിശീലകന് പറയുന്നു. യുവ താരങ്ങളില് വിശ്വാസമര്പ്പിക്കുന്നതിന് പുറമെ ഗെയ്ലിനെ കളിപ്പിക്കുന്നതും സീനിയര് താരങ്ങളായ യുവിയെയും ഫിഞ്ചിനെയും ഒഴിവാക്കിയതുമെല്ലാം അശ്വിന്റെ വിജയമായി വിലയിരുത്തപ്പെടുന്നുണ്ട്.



