പരിക്കേറ്റ കമലേഷ് നാഗര്‍കോട്ടിക്ക് സീസണില്‍ കളിക്കാനാകില്ല

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരിക്ക് വലയ്ക്കുന്നു. കാലിനേറ്റ പരിക്ക് മൂലം 18കാരനായ പേസ് വിസ്മയം കമലേഷ് നാഗര്‍കോട്ടിക്ക് സീസണില്‍ കളിക്കാനാകില്ല. നേരത്തെ മറ്റാരു പേസ് മെഷീനായ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കേറ്റ് പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗര്‍കോട്ടിയും മടങ്ങുന്നത് കൊല്‍ക്കത്തയ്ക്ക് വലിയ തിരിച്ചടിയാണ്.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് കുന്തമുനയായിരുന്നു കമലേഷ് നാഗര്‍കോട്ടി. കൗമാര ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരത്തെ 3.20 കോടി മുടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. കളിച്ച രണ്ട് മത്സരങ്ങളിലും മോശം പ്രകടനം കാഴ്ച്ചവെച്ച വിനയ്കുമാറിന് പകരക്കാരനായി നാഗര്‍കോട്ടി ടീമിലെത്തുമെന്നാണ് ആരാധകര്‍ പ്രതിക്ഷിച്ചിരുന്നത്. 

ലോകകപ്പില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ താരം ലോകകപ്പ് ഇലവനിലും സ്ഥാനം പിടിച്ചിരുന്നു. അണ്ടര്‍ 19 ലോകക്കപ്പില്‍ 150 കി.മി വേഗതയില്‍ പന്തെറിഞ്ഞതോടെയാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പതിനെട്ടുകാരനായ നാഗര്‍കോട്ടിയില്‍ പതിഞ്ഞത്. പിന്നാലെ ഐപിഎല്‍ ലേലത്തില്‍ വന്‍ പ്രതിഫലം ലഭിക്കുകയായിരുന്നു. കര്‍ണാടകയുടെ 22കാരനായ യുവ ഫാസ്റ്റ് ബൗളര്‍ കൃഷ്ണയാണ് നാഗര്‍കോട്ടിക്ക് പകരം ടീമിലെത്തുക.