അവസാന ഓവറില്‍ വീണത് നാല് വിക്കറ്റുകള്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച സണ്‍റൈസേഴ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതാണ് സണ്‍റൈസേഴ്സിനെ 200ല്‍ താഴെ സ്കോറിലൊതുക്കിയത്. അവസാന ഓവറില്‍ മാത്രം നാല് വിക്കറ്റുകള്‍ സണ്‍റൈസേഴ്സ് നഷ്ടപ്പെടുത്തി. കൊല്‍ക്കത്തയ്ക്കായി പ്രസിദ് നാലും റസല്‍, നരെ‌യ്ന്‍, കുല്‍ദീപ്, സിര്‍ലിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ഓപ്പണര്‍മാരായ ധവാനും ഗോസ്വാമിയും ചേര്‍ന്ന് സണ്‍റൈസേഴ്സിന് മികച്ച തുടക്കം നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 പന്തില്‍ 35 റണ്‍സെടുത്ത ഗോസ്വാമിയെ സ്‌പിന്നര്‍ കുല്‍ദീപ് പുറത്താക്കി. എന്നാല്‍ ധവാനെ കൂട്ടുപിടിച്ച് നായകന്‍ കെയ്ന്‍ വില്യംസണ്‍ അതിവേഗം സ്കോറുയര്‍ത്തി. സിര്‍ലിസിന്‍റെ പന്തില്‍ വില്യംസണ്‍ പുറത്താകുമ്പോള്‍ 17 പന്തില്‍ 36 റണ്‍സെടുത്തിരുന്നു. പിന്നാലെ ധവാനും 39 പന്തില്‍ 50 റണ്‍സെടുത്ത് പുറത്തായി.

എന്നാല്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന സുരക്ഷിത നിലയിലായിരുന്നു സണ്‍റൈസേഴ്സ്. 17-ാം ഓവറിലെ രണ്ടാം പന്തില്‍ യൂസഫ് പഠാനെ(2) നരെ‌യ്നും, 19-ാം ഓവറിലെ ആദ്യ പന്തില്‍ ബ്രാത്ത്‌വെയ്റ്റിനെ(3) റസലും പുറത്താക്കിയത് സണ്‍റൈസേഴ്‌സിന് തിരിച്ചടിയായി. പ്രസിദ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ പാണ്ഡെയും(25) പുറത്ത്. മൂന്ന് പന്തിന്‍റെ ഇടവേളയില്‍ 10 റണ്‍സുമായി ഷാക്കിബും തൊട്ടടുത്ത പന്തില്‍ റഷീദും(0) പുറത്തായി. അവസാന പന്തില്‍ ഭുവി റണ്ണൗട്ടാവുകയും ചെയ്തു.