ത്രിപാദിക്ക് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി

ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 165 റണ്‍സ് വിജയലക്ഷ്യം. ജയ്‌പൂരില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ത്രിപാദിയാണ് രാജസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറില്‍ ഗൗതമിന്‍റെ തകര്‍പ്പനടിയും രാജസ്ഥാന് കരുത്തായി. ബാംഗ്ലൂരിനായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഓപ്പണറായി ജോഫ്രേ ആര്‍ച്ചതറിനെ ഇറക്കിയ രഹാനെയുടെ തന്ത്രം പരാജയപ്പെട്ടാണ് മത്സരം തുടങ്ങിയത്. ഈ സീസണില്‍ മൂന്നാം തവണയും റണ്ണൊന്നുമെടുക്കാതെ ആര്‍ച്ചര്‍ പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ത്രിപാദിയും രഹാനെയും രാജസ്ഥാനെ കരകയറ്റുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ 33 റണ്‍സെടുത്ത രഹാനെയും ഗോള്‍ഡണ്‍ ഡക്കായി സഞ്ജുവും ഉമേഷിന്‍റെ പന്തില്‍ മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച ത്രിപാദി രാജസ്ഥാനെ കാത്തു. ത്രിപാദിക്കൊപ്പം ആഞ്ഞടിച്ച ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സെടുത്തു. അവസാന ഓവറില്‍ നാല് പന്തില്‍ 14 റണ്‍സെടുത്ത് ഗൗതം തകര്‍ത്താടി. അതേസമയം ത്രിപാദി 58 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.