വനിതാ റഫറിയെ സ്‌ക്രീനില്‍ കാണിക്കുന്ന സമയം ഗ്യാലറിയില്‍ നിന്നുള്ള ചില രംഗങ്ങളാണ് ഇറാനിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്.

ടെഹ്‌റാന്‍: റഫറിയെ ടെലിവിഷന്‍ സ്‌ക്രീനില്‍ പോലും കാണിക്കാതെ ഒരു ഫുട്‌ബോള്‍ മത്സരം. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലിത്. എന്നാല്‍ അങ്ങനെയൊരു മത്സരം ഇറാനില്‍ സംപ്രേക്ഷണം ചെയ്തു. കഴിഞ്ഞ ദിവസം ബുണ്ടസ്‌ലിഗയില്‍ ബയേണ്‍ മ്യൂനിച്ച്- കൊളോണ്‍ മത്സരമാണ് ഇത്തരത്തില്‍ സംപ്രേക്ഷണം ചെയ്തത്. അതിന്റെ കാരണം മറ്റൊന്നുല്ല, മത്സരം നിയന്ത്രിച്ച് ഒരു വനിതാ റഫറി ആയിരുന്നുവെന്നുള്ളതായിരുന്നു. മത്സരത്തിനിടെ ഒരിക്കല്‍ പോലും റഫറിയെ സ്‌ക്രീനില്‍ കാണിച്ചിരുന്നില്ല. 

ബുണ്ടസ് ലീഗയിലെ ആദ്യ വനിതാ റഫറിയായ ബിബിയാന സ്റ്റെയിന്‍ഹോസിനാണ് ഇത്തരത്തില്‍ ഒരനുഭവം നേരിടേണ്ടി വന്നത്. വനിതാ റഫറിയെ സ്‌ക്രീനില്‍ കാണിക്കുന്ന സമയം ഗ്യാലറിയില്‍ നിന്നുള്ള ചില രംഗങ്ങളാണ് ഇറാനിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ വന്നു ഫുട്‌ബോള്‍ കാണാനുള്ള സ്വാതന്ത്രം ഇറാനില്‍ അനുവദിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ വനിതാ റഫറിയേയും കാണിക്കേണ്ടതില്ലെന്നാണ് സംപ്രേക്ഷണ അവകാശികളെ ഇങ്ങനെ ചിന്തിപ്പിച്ചത്.

2011ല്‍ ജര്‍മനിയില്‍ നടന്ന വനിത ഫുട്‌ബോള്‍ വേള്‍ഡ് കപ്പും 2012 ലണ്ടന്‍ ഒളിംപിക്‌സിന്റെ വിമന്‍സ് ഫുട്‌ബോള്‍ ഫൈനലും നിയന്ത്രിച്ച റഫറിയാണ് ബിബിയാന. 2011 മുതല്‍ ബുണ്ടസ് ലിഗ രണ്ടാം ഡിവിഷന്‍ മത്സരങ്ങളും അവര്‍ നിയന്ത്രിക്കുന്നുണ്ട്. നേരത്തെ, ബുണ്ടസ് ലിഗ മത്സരങ്ങളില്‍ ഫോര്‍ത്ത് ഒഫീഷ്യലായും പ്രവര്‍ത്തിച്ചിരുന്നു.