ഹൈദരാബാദ്: ബംഗ്ലാദേശ് താരം സബ്ബിര്‍ റഹ്മാനും ഇശാന്ത് ശര്‍മ്മയും തമ്മിലുള്ള ഉരസല്‍ ഹൈദരബാദ് ടെസ്റ്റിന്‍റെ അവസാന ദിനം കൗതുകമായി. ഇശാന്ത് ശര്‍മ്മയുടെ പന്ത് നിരന്തരം പ്രതിരോധിച്ചതാണ് കളിക്കളത്തില്‍ ഇരുവരും തമ്മിലുളള വാക്കേറ്റത്തിലേക്ക് നയിച്ചത്. ഒടുവില്‍ ഇശാന്ത് ഷട്ടപ്പ് എന്ന ആംഗ്യം കാണിച്ചു. ഇതിന് എതിരെ സബ്ബിറും എന്തോ തിരിച്ചുപറഞ്ഞു.

എന്നാല്‍ അടുത്ത ഓവറില്‍ സബ്ബിറിനെ എല്‍ബിയില്‍ കുടുക്കി വാക്ക് പോരില്‍ ഇശാന്ത് തന്നെ വിജയം സ്വന്തമാക്കി. വിക്കറ്റ് വീഴ്ത്തിയതിന് ശേഷം സബ്ബിര്‍ റഹ്മാനെ കളിയാക്കിയാണ് ഇശാന്ത് മടക്കിയത്.

ഏക ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് 208 റണ്‍സിനാണ് തോറ്റത്. അവസാന ദിനം രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 250 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം നേടിയ ആർ.അശ്വിനും രവീന്ദ്ര ജഡേജയുമാണ് ബംഗ്ലാ കടുവകളെ തുരത്തിയത്. 64 റണ്‍സ് നേടിയ മഹമ്മദുള്ളയാണ് സന്ദർശകരുടെ ടോപ്പ് സ്കോറർ.