എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് അടക്കം കൊതിയൂറും പ്രകടനം കാഴ്‌ച്ചവെച്ച ഇശാന്ത് ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ഇന്ത്യന്‍ പേസറെയായിരുന്നു ആദ്യ ടെസ്റ്റില്‍ ആരാധകര്‍ കണ്ടത്. 

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തന്‍റെ പ്രതാപകാലം ഓര്‍മ്മിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ. രണ്ടാം ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് പ്രകടനമുള്‍പ്പെടെ ആറ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെയാണ് ഇശാന്ത് ഗാലറിയിലേക്ക് മടക്കിയത്. സമീപകാലത്തൊന്നും ഇശാന്തിനെ ഇത്ര മൂര്‍ച്ചയേറിയ സ്വഭാവത്തില്‍ ആരാധകര്‍ കണ്ടിട്ടില്ല. 

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇശാന്തിന്‍റെ പേസ് മികവിന് പിന്നില്‍ അതിനാല്‍ തന്നെ ഒരു പ്രത്യേക കാരണമുണ്ടാവുക സ്വാഭാവികം. ആ രഹസ്യം ഇശാന്ത് ശര്‍മ്മ വെളിപ്പെടുത്തി. കൗണ്ടി ക്രിക്കറ്റില്‍ സസെ‌ക്‌സിനായുള്ള മത്സര പരിചയം ഇംഗ്ലീഷ് പര്യടത്തില്‍ ഗുണം ചെയ്യുന്നതായി ഇശാന്ത് വെളിപ്പെടുത്തി. ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇത് സഹായിച്ചു. ഈ വര്‍ഷാദ്യം കൗണ്ടി ക്രിക്കറ്റില്‍ സസെ‌ക്‌സിനായി നാല് മത്സരങ്ങളില്‍ 15 വിക്കറ്റുകള്‍ താരം കൊയ്‌തിരുന്നു. 

ഇംഗ്ലണ്ടിനെതിരെ 51 റണ്‍സ് വഴങ്ങിയായിരുന്നു ഇശാന്തിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം. ഇംഗ്ലണ്ടിലെ രണ്ടാമത്തെയും കരിയറിലെ എട്ടാമത്തെയും അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ഇത്. ഇശാന്തിന്‍റെ പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 180ല്‍ ഒതുക്കിയത്. എന്നാല്‍ ഇശാന്ത് തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടു.