പനജി: ഐഎസ്‌എല്ലില്‍ ആദ്യജയം കൊതിച്ചെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിനെ ഗോളില്‍ മുക്കി എഫ്‌സി ഗോവ. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ തരിപ്പണമാക്കിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് തുല്യത പാലിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത ഗോവ പിന്നീട് ബ്ലാസ്റ്റേഴ്സിനെ നിലംതൊടാന്‍ അനുവദിച്ചില്ല.

ഫെറാന്‍ കോറോമിനാസിന്റെ ഹാട്രിക്കാണ് ഗോവയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. മാര്‍ക്ക് സിഫിനോസും ജാക്കിചന്ദ് സിംഗുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്.48, 51, 55 മിനിട്ടുകളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകര്‍ത്ത് കോറോമിനാസ് ഹാട്രിക്ക് തികച്ചത്.

Scroll to load tweet…

ഗോള്‍കീപ്പര്‍ പോള്‍ റെച്ചബൂക്കയുടെ മിന്നും സേവുകളും ക്രോസ് ബാറുമില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സ് പത്തു ഗോളെങ്കിലും വഴങ്ങിയേനെ. ഏഴാം മിനിട്ടില്‍ സിഫിനോസിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. ഒമ്പതാം മിനിട്ടില്‍ മാനുവല്‍ ലാന്‍സറോട്ടെ ഗോവയെ ഒപ്പമെത്തിച്ചു. പതിനെട്ടാം മിനിട്ടില്‍ ലാന്‍സറോട്ടെ ഗോവയെ മുന്നിലെത്തിച്ചു.

Scroll to load tweet…

31-ാം മിനിട്ടില്‍ ജാക്കിചന്ദ് സിംഗിലൂടെ കേരളം ഒപ്പമെത്തി. തുടര്‍ന്ന് പൊരിഞ്ഞ പോരാട്ടം കണ്ടെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയില്‍ ഏഴ് മിനിട്ടിനിടെയായിരുന്നു കോറോമിനാസ് ഹാട്രിക്ക് തികച്ച് ബ്ലാസ്റ്റേഴ്സിന്റെ വിജയപ്രതീക്ഷകള്‍ തല്ലിക്കൊഴിച്ചത്.

Scroll to load tweet…