കൊല്‍ക്കത്ത: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ വലിയ പ്രതീക്ഷയായിരുന്നു ബള്‍ഗേറിയന്‍ ഇതിഹാസം ദിമിത്താര്‍ ബെര്‍ബറ്റോവ്. ബള്‍ഗേറിയയുടെ ഏക്കാലത്തെയും ടോപ് സ്കോററായ മാഞ്ചസ്റ്റര്‍ ഇതിഹാസം പന്ത് തട്ടുന്നതിനായി കാത്തിരുന്നു മഞ്ഞപ്പട ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി ആദ്യ മത്സരങ്ങളില്‍ ബെര്‍ബയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. 

പിന്നാലെ പരുക്കിന്‍റെ പിടിയിലായി പുറത്തിരിക്കേണ്ടി വന്നതോടെ വലിയ തുകയ്ക്ക് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരെ ഹ്യൂമിന്‍റെ അഭാവത്തില്‍ ആദ്യ ഇലവനില്‍ കളിക്കാന്‍ മുന്‍ മാഞ്ചസ്റ്റര്‍ താരത്തിന് നറുക്കുവീണു. തന്‍റെ താരങ്ങളില്‍ ആത്മവിശ്വാസമുള്ള പരിശീലകന്‍ ഡേവിഡ് ജെയിംസ് മുന്‍ മാഞ്ചസ്റ്റര്‍ സഹതാരത്തെ കളത്തിലിറക്കി. 

സീസണിലേറ്റ വിമര്‍ശനങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കിട്ടിയ അവസരം ബെര്‍ബറ്റോവ് മുതലാക്കി. ആദ്യ പകുതിയില്‍ ഒരു ഗോളിന് സമനിലയിലായിരുന്ന മഞ്ഞപ്പടയെ 56-ാം മിനുറ്റില്‍ ബെര്‍ബ വീണ്ടും മുന്നിലെത്തിച്ചു. മാഞ്ചസ്റ്റര്‍ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ബെര്‍ബയുടെ ശക്തമായ വോളി എടികെ വലയെ ഭേദിച്ചപ്പോള്‍ മറുപടി നല്‍കിയത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റും പരിശീലകനും കൂടിയാണ്.