കൊല്‍ക്കത്ത: കൊല്‍ക്കത്തയെ കീഴടക്കി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താമെന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ആക്രമണവും പ്രത്യാക്രമണവും കണ്ട മത്സരത്തില്‍ കൊല്‍ക്കത്തയോട് രണ്ട് ഗോളിന് മഞ്ഞപ്പട സമനില വഴങ്ങി. രണ്ട് തവണ മുന്നിലെത്തിയ ശേഷമാണ് കേരളം സമനിലയില്‍ കളിയവസാനിപ്പിച്ചത്. ഇതോടെ കേരളത്തിന്‍റെ പ്ലേ ഓഫ് സാധ്യത കൂടുതല്‍ പരുങ്ങലിലായി.

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മഞ്ഞപ്പടയുടെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. പിന്നീട് കണ്ടത് ആവേശം നിറഞ്ഞ മത്സരത്തില്‍ രണ്ട് പക്ഷവും ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറുന്നതാണ്. 32-ാം മിനുറ്റില്‍ മലയാളി താരം കെ.പ്രശാന്തിന്‍റെ പാസില്‍ നിന്ന് ഐസ്‌ലന്‍റ് താരം ഗുഡ്‌ജോണ്‍ ബാല്‍വിന്‍സണ്‍ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു 1-0. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആഘോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 

37-ാം മിനുറ്റില്‍ റയാന്‍ ടെയ്ലറിന്‍റെ ലോംഗ് റേഞ്ചര്‍ ഗോളി സുബാശിഷ് റോയിയെ കബളിപ്പിച്ച് വലയിലായതോടെ ആദ്യ പകുതിയില്‍ കൊല്‍ക്കത്ത സമനില 1-1ന് പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കവും കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണത്തോടെയായിരുന്നു. 56-ാം മിനുറ്റില്‍ ശക്തമായ വോളിയിലൂടെ ബെര്‍ബ ലക്ഷ്യം കണ്ടപ്പോള്‍ കേരളം 2-1ന് മുന്നിലെത്തി. സീസണില്‍ ബെര്‍ബറ്റോവിന്‍റെ ആദ്യ ഗോളാണ് കൊല്‍ക്കത്തയ്ക്കെതിരെ പിറന്നത്.

മഞ്ഞക്കുപ്പായത്തില്‍ ഏറ്റ വിമര്‍ശനങ്ങള്‍ക്ക് തകര്‍പ്പന്‍ ഗോളിലൂടെ ദിമിത്താര്‍ ബെര്‍ബറ്റോവ് മറുപടി പറയുകയായിരുന്നു. എന്നാല്‍ 75-ാം മിനുറ്റില്‍ ടോം തോര്‍പെയിലൂടെ കൊല്‍ക്കത്ത വീണ്ടും ഒപ്പമെത്തി. റയാന്‍‍ ടെയ്‌ലറെടുത്ത കോര്‍ണറില്‍ നിന്ന് തോര്‍പെ ഗോള്‍ നേടിയതോടെ വിജയിക്കാമെന്ന ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകള്‍ അസ്തമിച്ചു‍. ആറാം സമനില വഴങ്ങി കേരള പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.