വ്യത്യസ്തമായ ആക്ഷനും അപകടം വിതയ്‌ക്കുന്ന യോര്‍ക്കറുകളുമാണ് ബുംറയെ മറ്റ് പേസര്‍മാരില്‍ നിന്ന് വ്യത്യസ്‌തനാക്കുന്നത്. ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ തന്‍റെ യോര്‍ക്കറുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു ബുംറ.

മുംബൈ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുംറ. വ്യത്യസ്തമായ ആക്ഷനും അപകടം വിതയ്‌ക്കുന്ന യോര്‍ക്കറുകളുമാണ് ബുംറയെ മറ്റ് പേസര്‍മാരില്‍ നിന്ന് വ്യത്യസ്‌തനാക്കുന്നത്. ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ തന്‍റെ യോര്‍ക്കറുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു ബുംറ. ടെന്നീസ് ബോള്‍ ക്രിക്കറ്റ് ബൗളിംഗില്‍ കൃത്യത വര്‍ദ്ധിപ്പിച്ചതായി ബുംറ പറയുന്നു. 

കുട്ടിക്കാലത്ത് ടെന്നീസ് ബോളില്‍ ധാരാളം കളിച്ചിട്ടുണ്ട്. ടെന്നീസ് ബോളില്‍ ഒരേതരം പന്തുകള്‍ മാത്രമാണ് എറിയാനാകുക. ലെങ്തിന്‍റെ കാര്യത്തില്‍ ചോദ്യമുയര്‍ന്നേക്കാം. എന്നാല്‍ ബൗണ്‍സറുകള്‍ എറിയാനാവില്ല. ഒരേതരം പന്തുകള്‍ എറിഞ്ഞാണ് പരിശീലനം നടത്തുക. അന്ന് രസത്തിന് മാത്രമായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് ക്രിക്കറ്റിനെ ഗൗരമായി കാണാന്‍ തുടങ്ങിയപ്പോള്‍ ടെന്നീസ് ക്രിക്കറ്റിന്‍റെ പ്രധാന്യം വ്യക്തമായി.

ഒരു ചെറിയ തെറ്റ് തിരുത്താന്‍ പോലും മണിക്കൂറുകളാണ് പരിശീലനത്തിനായി ചിലവഴിക്കുക. ലൈനും ലെങ്തും ബൗണ്‍സും കൃത്യമാക്കുന്നത് അങ്ങനെയാണ്. മൂന്ന് ഫോര്‍മാറ്റിലും സജീവമാണ്. ഫോര്‍മാറ്റുകളെല്ലാം മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ കൃത്യമായ പരിശീലനം എല്ലാത്തരം ഫോര്‍മാറ്റിലും തിളങ്ങാന്‍ അനിവാര്യമാണെന്നും ബുംറ പറഞ്ഞു. ന്യൂസീലന്‍ഡ് പര്യടനത്തില്‍ കളിക്കാതിരുന്ന ബുംറ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.