മുംബൈ: അരങ്ങേറ്റക്കാരന്‍ കീറ്റണ്‍ ജെന്നിങ്സിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 288 റണ്‍സ് എന്ന നിലയിലാണ്. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ കീറ്റണ്‍ ജെന്നിങ്സിന്റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ സവിശേഷത. ഓപ്പണറായി ക്രീസിലെത്തി, 219 പന്തില്‍ 112 റണ്‍സെടുത്ത ജെന്നിങ്സ് 13 ബൗണ്ടറികള്‍ നേടി. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പത്തൊമ്പതാമത്തെ ഇംഗ്ലീഷ് ബാറ്റ്‌സ്‌മാനാണ് ജെന്നിങ്സ്. മൊയിന്‍ അലി(50), അലിസ്റ്റര്‍ കുക്ക്(46) എന്നിവരാണ് ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ തിളങ്ങിയ മറ്റു ബാറ്റ്‌സ്‌മാന്‍മാര്‍. ബെന്‍ സ്റ്റോക്ക്സ് 25 റണ്‍സോടെയും ജോസ് ബട്ട്‌ലര്‍ 18 റണ്‍സോടെയും പുറത്താകാതെ നില്‍ക്കുകയാണ്. ഒരവസരത്തില്‍ രണ്ടിന് 229 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടിയത് നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ്. 30 ഓവര്‍ ബൗള്‍ ചെയ്‌ത അശ്വിന്‍ 75 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്‌ത്തി.

അഞ്ചു മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്. ഈ കളി ജയിക്കുകയോ സമനില ആകുകയോ ചെയ്‌താല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.