തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ് മെഡല്‍ ജേതാക്കളായ മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കും.ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഇടപെടലിനെ തുര്‍ന്നാണ് പ്രഖ്യാപനം.

വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയവര്‍ക്ക് 10 ലക്ഷം രൂപയും, ടീമിനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഓരോ കായിക താരത്തിനും 5 ലക്ഷം രൂപ വീതവും, വ്യക്തിഗത ഇനത്തില്‍ വെള്ളി മെഡല്‍ നേടിയവര്‍ക്ക് 7 ലക്ഷം രൂപയും, ടീമിനത്തില്‍ വെള്ളി മെഡല്‍ നേടിയവര്‍ക്ക് 3.5 ലക്ഷം രൂപ വീതവും നല്‍കും. അതോടൊപ്പം വ്യക്തിഗത ഇനത്തില്‍ വെങ്കല മെഡല്‍ നേടിയവര്‍ക്ക് 5 ലക്ഷം രൂപയും, ടീമിനത്തില്‍ വെങ്കല മെഡല്‍ നേടിയവര്‍ക്ക് 2.5 ലക്ഷം രൂപ വീതവുമാണ് പാരിതോഷികം നല്‍കുക.

മീറ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പി.യു ചിത്രക്ക് തുടര്‍ പരിശീലത്തിനും, മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വേണ്ടിയുള്ള സഹായം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുമെന്ന് കായിക മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റീല്‍ നേട്ടം കൈവരിച്ച കായിക താരങ്ങള്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കും. ഇവരുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച പരിശീലകരേയും ആദരിക്കും.

ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയികളാകുന്ന കായിക താരങ്ങള്‍ക്കുള്ള സമ്മാന തുകയിലെ മാനദണ്ഡം കാലോചിതമായി പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒളിമ്പിക്‌സില്‍ മെഡല്‍ ലക്ഷ്യമാക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ ഒളിമ്പ്യയില്‍ ഈ കായിക താരങ്ങളെ ഉള്‍പ്പെടുത്തി മികച്ച പരിശീലനം നല്‍കും. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന 22-മത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് മലയാളി കായിക താരങ്ങള്‍ കാഴ്ചവെച്ചത്.