ധര്‍മശാല: ശ്രീലങ്കക്കെതിരായ ഏകദിന-ട്വന്റി-20 ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്ന സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും നിര്‍ണായക രഞ്ജി മത്സരത്തില്‍ ഹരിയാനക്കെതിരെ കേരളം ശക്തമായ നിലയില്‍. ഹരിയാനയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 208 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ഏഴു വിക്കറ്റ് ശേഷിക്കെ ലീഡ് നേടാന്‍ കേരളത്തിന് വേണ്ടത് ആറു റണ്‍സ് മാത്രമാണ്. 79 റണ്‍സോട് രോഹന്‍ പ്രേമും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്‌മാന്‍ ബേസില്‍ തമ്പിയും ക്രീസില്‍.

91 റണ്‍സെടുത്ത ജലജ് സക്സേനയുടെയും മൂന്ന് റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിന്റെയും വിക്കറ്റുകളാണ് സഞ്ജുവിന് പുറമെ രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്. മൂന്നാം ദിനം മികച്ച ലീഡ് നേടി വിജയത്തിലേക്ക് പന്തെറിയാനായിരിക്കും കേരളം ശ്രമിക്കു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയാലും കേരളത്തിന് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പില്ലാത്തതിനാല്‍ വിജയത്തിനായിതന്നെയായിരിക്കും കേരളം ബാറ്റ് വീശുക.

കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഗുജറാത്ത് ജാര്‍ഖണ്ഡിനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി. 411 റണ്‍സടിച്ച ഗുജറാത്ത് രണ്ടാം ദിനം 98 റണ്‍സെടുക്കുന്നതിനിടെ ജാര്‍ഖണ്ഡിന്റെ മൂന്ന് വിക്കറ്റുകള്‍ പിഴുത് മുന്‍തൂക്കം നേടിയിട്ടുണ്ട്. സൗരാഷ്ട്രയാകട്ടെ രാജസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്സില്‍ 534 റണ്‍സടിച്ചു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രാജസ്ഥാന്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് 27ഉം കേരളത്തിന് 24ഉം സൗരാഷ്ട്രക്ക് 23ഉം പോയന്റാണുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് മാത്രമെ ക്വാര്‍ട്ടറിലേക്ക് മുന്നേറാനാവു.