സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപ പരമ്പര സ്വന്തമാക്കിയതിനുശേഷം നടത്തി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിദേശ പരമ്പര വിജയമാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കോലി ദേഷ്യത്തോടെ പ്രതികരിച്ചത്. നിങ്ങള്‍ക്ക് തന്നെ അതിന് ഉത്തരം പറയാം. ഒരു മാസം മുമ്പ് ഞങ്ങള്‍ വളരെ മോശം ടീമായിരുന്നു നിങ്ങള്‍ക്ക്. എന്നിട്ടിപ്പോള്‍ ഇത്തരമൊരു ചോദ്യം ഉന്നയിക്കുന്നു.

ടെസ്റ്റിലായാലും ഏകദിനത്തിലായാലും ‌‌ഞങ്ങള്‍ കളിയെ സമീപിച്ച രീതി വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് എക്കാലത്തെയും മികച്ച വിദേശപരമ്പര വിജയമാണോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. ആരാണോ വിശകലനം ചെയ്യുന്നത് അവര്‍ വിജയത്തെക്കുറിച്ച് എഴുതട്ടെ. തലക്കെട്ടുകള്‍ ഉണ്ടാക്കല്‍ എന്റെ ജോലിയല്ല-ഇതായിരുന്നു കോലിയുടെ പ്രതികരണം.

ഞങ്ങളുടെ ലക്ഷ്യം 100 ശതമാനം കഠിനാധ്വാനം ചെയ്ത് ടീമിന് വിജയം നേടി കൊടുക്കുകയെന്നാണ്. അത് ഈ പരമ്പരയില്‍ നേടാനായതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും കോലി പറഞ്ഞു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ 2-1ന് തോറ്റെങ്കിലും ഏകദിന പരമ്പരയില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. ആറ് മത്സര പരമ്പ 5-1ന് ഇന്ത്യ ജയിച്ചു. പരമ്പരയില്‍ 558 റണ്‍സ് നേടി കോഹ്‌ലി പരമ്പരയുടെ താരമാവുകയും ചെയ്തു.