ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ ഡബിള്‍ സെഞ്ചുറിയുടെ ആര്‍ അശ്വിന്റെ സെഞ്ചുറിയുടെയും മികവില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സെടുത്തു. 302/4 എന്ന സ്കോറില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് കൊഹ്‌ലി-അശ്വിന്‍ കൂട്ടുകെട്ടാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.

281 പന്തില്‍ 200 റണ്‍സെടുത്ത കൊഹ്‌ലി കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ച് പുറത്തായപ്പോള്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയ ആര്‍ അശ്വിന്‍ 113 റണ്‍സെടുത്തു. അശ്വിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ അശ്വിന്‍-കൊഹ്‌ലി സഖ്യം 168 റണ്‍സടിച്ചു. വാലറ്റത്ത് വൃദ്ഥിമാന്‍ സാഹ(40), അമിത് മിശ്ര(53) ഷാമി(17) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ചായയ്ക്കുശേഷം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ അമിത് മിശ്ര പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെടുത്തിട്ടുണ്ട്. 16 റണ്‍സെടുത്ത ചന്ദ്രികയുടെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. ഷാമിക്കാണ് വിക്കറ്റ്. 11 റണ്‍സുമായി ക്രെയിഗ് ബ്രാത്ത്‌വെയ്റ്റും റണ്‍സൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ ദേവേന്ദ്ര ബിഷുവുമാണ് ക്രീസില്‍.

കരിയറിലെ ആദ്യ ഡബിള്‍ തികച്ച കൊഹ്‌ലി മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തം പേരിലെഴുതി. ടെസ്റ്റില്‍ വിദേശമണ്ണില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ ഡബിള്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത കൊഹ്‌ലി ആദ്യ ഡബിള്‍ തികച്ചത് രാജ്യാന്തര ക്രിക്കറ്റിലാണെന്നത് ശ്രദ്ധേയമായി. 24 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കൊഹ്‌ലിയുടെ ഇന്നിംഗ്സ്. മറുവശത്ത് ക്ഷമയോടെ കളിച്ച അശ്വിന്‍ സെഞ്ചുറിയുമായി ഓള്‍ റൗണ്ടര്‍ എന്ന വിശേഷണം ശരിവെയ്ക്കുന്ന പ്രകടനം പുറത്തെടുത്തു. വിന്‍ഡീസിനായി ബിഷുവും ബ്രാത്ത്‌വെയ്റ്റും മൂന്ന് വിക്കറ്റ് വീതമെടുത്തു.