ദില്ലി: ഡേവിസ് കപ്പ് ടെന്നിസ് ടീം തെരഞ്ഞെടുപ്പിനെ ചൊല്ലി ലിയാന്‍ഡര്‍ പെയ്സും മഹേഷ് ഭൂപതിയും തമ്മില്‍ തുറന്ന പോര്. ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തില്‍ പെയ്സിനെ ഉള്‍പ്പെടുത്താമെന്ന് ഒരു ഘട്ടത്തിലും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഭൂപതി പറഞ്ഞു. ഇരുവര്‍ക്കുമിടയിലെ വാട്സ് ആപ്പ് ചാറ്റ് പരസ്യമാക്കിയ ഭൂപതി, നിരന്തരം അച്ചടക്കലംഘനം നടത്തുന്നയാളാണ് പെയ്സെന്നും തുറന്നടിച്ചു.

സെപ്റ്റംബറിലെ അടുത്ത മത്സരത്തിലും ബൊപ്പണ്ണയാകും ഡബിള്‍സില്‍ കളിക്കുകയെന്നും ഭൂപതി വ്യക്തമാക്കി. സ്വകാര്യ സംഭാഷണം പരസ്യമാക്കിയ ഭൂപതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകാന്‍ അനുയോജ്യനല്ലെന്ന് പെയ്സ് പ്രതികരിച്ചു. ടീം തെരഞ്ഞെടുപ്പില്‍ ഫോമാകും പ്രധാന ഘടകമെന്ന് ഭൂപതി അറിയിച്ചിരുന്നെങ്കിലും അത് പ്രകാരമുള്ള സെലക്ഷനല്ല നടന്നതെന്ന് പെയ്സ് പറഞ്ഞു.

Scroll to load tweet…

താന്‍ കളിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ബംഗളൂരുവിലെത്തിയപ്പോഴേക്കും ടീം സംബന്ധിച്ച് തീരുമാനങ്ങളായിരുന്നുവെന്നും പെയ്സ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.പെയ്സ് ഇല്ലാതെ കളിച്ച ഇന്ത്യ 4-1നാണ് ഉസ്ബക്കിസ്ഥാനെ തോല്‍പ്പിച്ചത്.