അർജന്‍റീനയുടെ ജീവൻമരണ പോരാട്ടത്തിന് ശേഷം മറഡോണ ചികിത്സ തേടിയിരുന്നു

താൻ മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയവരെ കണ്ടെത്താൻ സമ്മാനം പ്രഖ്യാപിച്ച് ഫുട്ബോള്‍ ഇതിഹാസം മറഡോണ. കുറ്റവാളികളെ കണ്ടെത്തിയാൽ 10 ലക്ഷം രൂപ നൽകാമെന്നാണ് പ്രഖ്യാപനം. ജീവിച്ചിരിക്കുന്നവർ സോഷ്യൽ മീഡിയയിൽ അകാല ചരമം അടയുന്ന സംഭവങ്ങൾ പുതിയതല്ല. അവസാന ഉദാഹരണം എത്തി നിൽക്കുന്നതാവട്ടെ സാക്ഷാൽ മറഡോണയിലും.

എന്നാല്‍ തന്നെ കൊന്നവരെ വെറുതെ വിടാൻ മറഡോണ ഒരുക്കമല്ലെന്നാണ് പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമാകുന്നത്. സ്പാനിഷ് ഭാഷയിലാണ് മറഡോണയുടെ മരണം വിവരിക്കുന്ന ശബ്ദം പ്രചരിക്കുന്നത്. ഇതിന് തെളിവായി നൈജീരിയയ്ക്കെതിരായ മത്സരം നടക്കവേ മറഡോണ ചികിത്സ തേടുന്ന ദൃശ്യങ്ങളുമുണ്ട്. ചികിത്സ തേടിയ കാര്യം മറഡോണയുമായി അടുത്ത വൃത്തങ്ങൾ നേരത്തെ തന്നെ സമ്മതിച്ചിരുന്നു.

അർജന്‍റീനയുടെ ജീവൻമരണ പോരാട്ടം മറഡോണയെ സമ്മർദ്ദത്തിലാക്കിയിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനാൽ ഇടയ്ക്ക് ചികിത്സയും തേടി. പക്ഷെ കാര്യമാക്കാനൊന്നുമില്ലെന്നും വിശദീകരണം വന്നിരുന്നു. എന്നാൽ ഹൃദയാഘാതം വന്ന് മറഡോണ മരിച്ചെന്ന് മത്സര ശേഷം വ്യാപക പ്രചാരണമാണ് ഉണ്ടായത്. മരിച്ച മറഡോണ തിരിച്ച് വന്ന് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതോടെ പ്രചാരണം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.