അര്‍ജന്റീനയ്ക്ക് വേണ്ടി ഇത് ആറാം തവണയാണ് മെസി ഹാട്രിക് കുറിക്കുന്നത്

മോസ്കോ: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രസീലിയന്‍ മണ്ണില്‍ ജര്‍മ്മനിയുടെ വമ്പിന് മുന്നില്‍ തലകുനിച്ച് മെസിയും കൂട്ടരും ലോകകപ്പ് അടിയറവ് വെച്ചത്. വീണ്ടുമൊരു ലോകകപ്പ് കാലം പടിവാതിലിലെത്തി നില്‍ക്കുമ്പോള്‍ അര്‍ജന്റീനയുടെ ആരാധകര്‍ ഹാപ്പിയാണ്. സന്നാഹ മത്സരത്തില്‍ ഹെയ്തിയെ തകര്‍ത്ത് തരിപ്പണമാക്കിയതിനെക്കാള്‍ ഫുട്‌ബോള്‍ മിശിഹ ഹാട്രിക് ഗോളുമായി ഫോമിലേക്കുയര്‍ന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ നാലു ഗോളുകളുടെ വിജയമാണ് മെസിയും സംഘവും നേടിയത്. അര്‍ജന്റീനയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോലും ഹെയ്തിക്ക് സാധിച്ചില്ല. ആക്രമിച്ച് കളിച്ചാണ് മെസിയും കൂട്ടരും തുടങ്ങിയത്. എട്ടാം മിനിട്ടില്‍ തന്നെ അതിന്റെ ഫലവും കണ്ടു.

പെനാല്‍ട്ടിയിലൂടെ വലകുലുക്കിയ മെസ്സി 58, 66 മിനുട്ടുകളിലും നിറയൊഴിച്ചതോടെ ഹെയ്തിയുടെ പതനം പൂര്‍ത്തിയായി. അര്‍ജന്റീനയ്ക്ക് വേണ്ടി ഇത് ആറാം തവണയാണ് മെസി ഹാട്രിക് കുറിക്കുന്നത്. പ്രൊഫഷണല്‍ കരിയറില്‍ 47 തവണയാണ് മെസി ഹാട്രിക് നേടിയിട്ടുള്ളത്. 69ാം മിനുട്ടില്‍ അഗ്യൂറോയാണ് അര്‍ജന്റീനയുടെ നാലാം ഗോള്‍ നേടിയത്.