ലണ്ടന്‍: വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് ലോക റെക്കോര്‍ഡ്. ഏകദിനങ്ങളില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡാണ് ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടിയ മിതാലി സ്വന്തമാക്കിയത്. 73 പന്തില്‍ 71 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ മിതാലി നേടിയത്.

തുടര്‍ച്ചയായി ആറ് ഇന്നിംഗ്സുകളില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഇംഗ്ലണ്ട് നായകന്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ്, ഓസ്ട്രേലിയന്‍ താരങ്ങളായ ലിന്‍ഡ്സേ റീലര്‍, എല്‍സി പെറി എന്നിവരുടെ റെക്കോര്‍ഡാണ് മിതാലി ഇന്ന് മറികടന്നത്. അവസാനം കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ 70*, 64, 73*, 51*, 54, 62*71 എന്നിങ്ങനെയാണ് മിതാലിയുടെ സ്കോര്‍. ക്രിക്കറ്റില്‍ തന്നെ തുടര്‍ച്ചയായി അര്‍ധസെഞ്ചുറി നേടിയതില്‍ പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് മാത്രമെ ഇനി മിതാലിക്ക് മുമ്പിലുള്ളു.

തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ മിയാന്‍ദാദ് അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്.വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും മിതാലിയുടെ പേരിലാണ്. 178 ഏകദിനങ്ങളില്‍ 47 അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുള്ളത്. മിതാലിയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മിതാലിയുടെയും(71), പൂനം റാവത്തിന്റെയും(86), സ്മൃതി മന്ഥരയുടെയും(90) അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ 281 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന് 47.3 ഓവറില്‍ 246 റണ്‍സെടുക്കാനെ കഴിഞ്ഞുളളു.