ലോര്‍ഡ്സ്: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോഡ്സില്‍ തുടക്കമാവുമ്പോള്‍ എല്ലാ കണ്ണുകളും മുഹമ്മദ് ആമിര്‍ എന്ന പാക് ബൗളര്‍ക്കുമേലായിരിക്കും. ആറുവര്‍ഷം മുമ്പ് ഇതേ മൈതാനത്താണ് തത്സമയ ഒത്തുകളി വിവാദത്തെ തുടര്‍ന്നായിരുന്നു ആമിറിനെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അഞ്ചുവര്‍ഷത്തേക്ക് വിലക്കിയത്.

വിലക്കിനുശേഷം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ ടീം അംഗങ്ങളുടെ കടുത്ത എതിര്‍പ്പിനിടയിലും ആദ്യം ട്വന്റി-20 ഏകദിന ടീമുകളില്‍ തരിച്ചെത്തിയ ആമിര്‍ ഇപ്പോള്‍ ടെസ്റ്റ് ടീമിലും ഇടം നേടി. ട്വന്റി-20 ലോകകപ്പിലെയും ഏകദിനങ്ങളിലെയും മികവുറ്റ പ്രകടനങ്ങളോടെ ടീം അംഗങ്ങളില്‍ നിന്ന് മാത്രമല്ല എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ബൗളറായിരിക്കുന്നു ആമിര്‍ ഇപ്പോള്‍.

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ആമിറിന്റെ തിരിച്ചുവരവിന് വേദിയാവുന്നതും ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് തന്നെയാണെന്നത് ചരിത്രത്തിലെ മറ്റൊരു യാദൃശ്ചികത. 2010 ഓഗസ്റ്റ് 26ന് നടന്ന ടെസ്റ്റിനു ശേഷമാണ് ആമിറിനെയും മുഹമ്മദ് ആസിഫിനെയും സല്‍മാന്‍ ബട്ടിനെയും ഒത്തുകളി വിവാദത്തെതുടര്‍ന്ന് വിലക്കിയത്.

പാക്കിസ്ഥാന്‍ നായകനായിരുന്ന സല്‍മാന്‍ ബട്ടിന്റെ നിര്‍ദേശപ്രകാരം ആസിഫും ആമിറും മന:പൂര്‍വം നോബാളുകള്‍ എറിഞ്ഞെന്നായിരുന്നു ആരോപണം. ഇത് വാതുവെയ്പ്പുകാരെ സഹായിക്കാനാണെന്ന് മൂവരും ഒളിക്യാമറ ഓപ്പറേഷനില്‍ സ്ഥിരീകരിച്ചതോടെ മൂവരെയും ക്രിക്കറ്റില്‍ നിന്ന് ഐ.സി.സി വിലക്കി. പ്രായം കണക്കിലെടുത്ത് അന്ന് 18 വയസ്സ് മാത്രമുണ്ടായിരുന്ന ആമിറിനെ അഞ്ചുവര്‍ഷത്തേക്കാണ് ആമിറിനെ വിലക്കിയത്. ആ മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 84 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ലോര്‍ഡ്സില്‍ ആമിറില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാമെന്ന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പാക്കിസ്ഥാന്‍ ടീമും ഏറെ പ്രതീക്ഷയിലാണ്. ആമിറിനൊപ്പം വഹാബ് റിയാസും സൊഹൈല്‍ ഖാനും ചേരുമ്പോള്‍ പാക് പേസ് ആക്രമണം ശക്തിയാര്‍ജിക്കുമെന്ന് കരുതുന്നു.