ദില്ലി: ക്യാപ്റ്റൻ സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു താനല്ല, ബിസിസിഐയാണെന്ന് ഇന്ത്യൻ ഏകദിന ടീം നായകൻ മഹേന്ദ്ര സിങ് ധോണി. എനിക്ക് ഒറ്റയ്ക്കൊരു തീരുമാനം ഇക്കാര്യത്തിൽ സാധ്യമല്ല. 35 വയസ്സായി. വിക്കറ്റുകൾക്കിടയിൽ ഇപ്പോഴത്തെ വേഗം കിട്ടാതെവരുമ്പോൾ വിരമിക്കാൻ സമയമായെന്നു താൻ തീരുമാനിക്കുമെന്നും ധോണി പറഞ്ഞു.

വിരാട് കോഹ്‌ലിയാണ് ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയുടെ ക്യാപ്റ്റനാവാൻ യോഗ്യൻ എന്ന മുൻ ടീം ഡയറക്ടർ രവി ശാസ്ത്രിയുടെ പ്രസ്താവനയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോളായിരുന്നു ധോണിയുടെ പ്രതികരണം.

വളരെ കുറച്ചു കാലമാണു നമുക്കു രാജ്യത്തിനുവേണ്ടി കളിക്കാനാവുക. ആ ചുരുങ്ങിയ കാലത്തു പരമാവധി നേട്ടങ്ങൾക്കു വഴിയൊരുക്കുക എന്നതാണു ലക്ഷ്യം. അതിനു പ്രധാനമായും വേണ്ടതു കായികക്ഷമതയാണ്. കായികക്ഷമത നിലനിര്‍ത്തുക എന്നതിലാണ് എന്റെ ശ്രദ്ധ - ധോണി പറഞ്ഞു.

ടെസ്റ്റ് നായകനായ കൊഹ്‌ലിയ ഏകദിനത്തിലും ട്വന്റി-20യിലും നായകനാക്കണമെന്ന് ഇന്ത്യന്‍ ടീമിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ പരിശീലകന്റെ സ്ഥാനത്തേക്ക് ശാസ്ത്രിയും അപേക്ഷിച്ചുണ്ട്. ഈ സാഹചര്യത്തില്‍ ശാസ്ത്രി പരിശീലകനായാല്‍ വന്നാല്‍ ധോണി ക്യാപ്റ്റനായി തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.