ധോണി ടീമിലെ അഭിഭാജ്യ സാന്നിധ്യമാണെന്ന് ശാസ്ത്രി

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഏകദിന പര്യടനം നഷ്ടമായതിന് പിന്നാലെ മഹേന്ദ്രസിംഗ് ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ധോണിയുടെ മെല്ലെപോക്കാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന വാദമാണ് എങ്ങും ഉയരുന്നത്. ഇതിഹാസ താരങ്ങളും ആരാധകരും ധോണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

ഒരു വര്‍ഷത്തിലധികമായി ധോണി ഇങ്ങനെയാണ് കളിക്കുന്നതെന്ന് ചൂണ്ടികാട്ടിയ സൗരവ് ഗാംഗുലി ഇനിയും ഇത് തുടരേണ്ടതുണ്ടോ എന്ന ചോദ്യവും ഉയര്‍ത്തി. ഗാംഗുലിക്ക് പിന്നാലെ നിരവധി താരങ്ങളാണ് ധോണിയെ പ്രായം തളര്‍ത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തി.

അതിനിടയിലാണ് പ്രതികരണവുമായി ഇന്ത്യന്‍ ടീം പരിശീലകന്‍ രവിശാസ്ത്രി രംഗത്തെത്തിയത്. ധോണി ഉടന്‍ വിരമിക്കുമെന്ന വാര്‍ത്തകള്‍
മണ്ടത്തരമെന്നാണ് രവി ശാസ്ത്രി പറഞ്ഞുവച്ചത്.

ലീഡ്സ് ഏകദിനത്തിന് ശേഷം ധോണി അംപയറുടെ കൈയിൽ നിന്ന് പന്ത് വാങ്ങിയത് , ബൗളിംഗ് കോച്ച് ഭരത് അരുണിന് നൽകാനാണെന്നും ശാസ്ത്രി പറഞ്ഞു. അതിന് മറ്റ് വ്യാഖ്യാനങ്ങള്‍ നൽകേണ്ടതില്ലെന്നും ധോണി എവിടെയും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും 
ധോണി ടീമിലെ അഭിഭാജ്യ സാന്നിധ്യമാണെന്നും ശാസ്ത്രി വ്യക്തമാക്കി.