പരാജയപ്പെട്ട പ്രേമം നിരാശയുടെ പടുകുഴിയില്‍ പുതഞ്ഞു പോയ ശേഷം, പിന്നീട് വിജയം കയ്യെത്തിപ്പിടച്ച ഒട്ടനവധി കഥാപാത്രങ്ങളെ സിനിമയില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ക ഇതിന് സമാനമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നായകന്‍ മഹേന്ദ്രസിംഗ് ധോനിയുടെ കഥ. 

ധോണിയെക്കുറിച്ചുള്ള കഥ പറയുന്ന സിനിമയില്‍ ഇത്തരത്തില്‍ ഒരു കഥാതന്തുവുണ്ടെന്നും, അതിലെ ചില കാര്യങ്ങള്‍ ധോണിയുടെ ജീവിതത്തില്‍ സംഭവിച്ചതാണെന്നുമാണ് സംസാരം. സിനിമ കഥ ഇങ്ങനെയാണ്, കാമുകി പ്രിയങ്ക മരിച്ചതിന്‍റെ നിരാശയില്‍ ക്രിക്കറ്റ് പോലും വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറായി ധോണി. പിന്നീട് നിരാശയുടെ പടുകുഴിയില്‍ നിന്നും ഉയരങ്ങളിലേക്ക് പറന്ന് രണ്ടു ലോകകപ്പുകളില്‍ ഇന്ത്യയെ നയിക്കുകയും ഒരു ലോകകപ്പില്‍ സെമിയില്‍ എത്തിക്കുകയും ചെയ്ത എക്കാലത്തെയും മികച്ച ഇന്ത്യന്‍ നായകനായും ധോനി മാറി. 

ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശന കാലത്ത് മികച്ച രീതിയില്‍ കളിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരം പെട്ടെന്നാണ് പെട്ടെന്ന് ഉദിച്ച് അസ്തമിച്ച മറ്റനേകം താരങ്ങളെ പോലെ ടീമില്‍ നിന്നും പടിയിറങ്ങിപ്പോയത്. ഇന്ത്യ എ ടീമിനൊപ്പം സിംബാബ്‌വേ-കെനിയ പര്യടനങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ധോണി തിരിച്ചു വന്നപ്പോള്‍ ആദ്യം കേട്ടത് കാമുകി വാഹനാപകടത്തില്‍ മരിച്ചെന്ന അശുഭ വാര്‍ത്തയായിരുന്നു. 

മരണം ധോണിയെ തകര്‍ത്തു. ഒരു വര്‍ഷത്തോളമാണ് താരം നിരാശയില്‍ വിഷാദിയായത്. ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ കുറിച്ച് പോലും ഒരു ഘട്ടത്തില്‍ ചിന്തിച്ചു. എന്നാല്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ അസാധാരണ വൈഭവമുള്ള താരം അവിടം മറികടന്ന് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തുകയും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായി മാറുകയും ചെയ്തു.