സെഞ്ചൂറിയൻ: ഇന്ത്യയുടെ സ്പിന്‍വലയില്‍പ്പെട്ട് ദക്ഷിണാഫ്രിക്ക ഉഴറുമ്പോള്‍ അത് മറികടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് പരിശീലകനായ ഡെയ്‌ൽ ബെൻകെൻസ്റ്റെയിൻ ഉപദേശിക്കുന്നത് വിചിത്രമായൊരു വഴിയാണ്. ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാരായ കുൽദീപ് യാദവിനെയും യുസ്‍വേന്ദ്ര ചാഹലിനെയും ദക്ഷിണാഫ്രിക്കയുടെ നെറ്റ്സില്‍ ബൗള്‍ ചെയ്യാന്‍ വിളിക്കുക. തമാശയായി പറഞ്ഞതാമെങ്കിലും ഇരുവരും ദക്ഷിണാഫ്രിക്കയെ എത്രമാത്രം കുഴക്കുന്നു എന്നതിന്റെ ഉദാഹരണമായി ബെൻകെൻസ്റ്റെയിന്റെ പ്രസ്താവന. തുടർച്ചയായ രണ്ടാം ഏകദിനത്തിലും ചാഹലിനും കുല്‍ദീപിനും മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്ക് മുട്ടിടിച്ച പശ്ചാത്തലത്തിലാണ് ബെൻകെൻസ്റ്റെയിനിന്റെ പ്രതികരണം.

കുല്‍ദീപും ചാഹലും വായുവില്‍ വേഗം കുറച്ച് ബൗള്‍ ചെയ്യുന്നതുകൊണ്ട് അവരെ നേരിടാൻ ബുദ്ധിമുട്ടാണെന്നും ബെൻകെൻസ്റ്റെയിന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരായ ഇമ്രാൻ താഹിറും ഷംസിയും കൂടുതൽ വേഗത്തിൽ ബോൾ ചെയ്യുന്നവരാണ്. കുൽദീപും ചാഹലുമാകട്ടെ വേഗം കുറച്ചാണ് പന്തെറിയുന്നത്. ഇതാണ് ഞങ്ങളുടെ കളിക്കാർക്ക് അവരെ നേരിടാൻ ബുദ്ധിമുട്ട് – ബെൻകെൻസ്റ്റെയിൻ ചൂണ്ടിക്കാട്ടി.

വേഗത എത്രത്തോളം കുറയ്ക്കുന്നോ അത്രത്തോളം പന്ത് ടേൺ ചെയ്യിക്കാന്‍ സാധിക്കും. ഇന്ത്യൻ ബോളർമാർ ഇത്ര വേഗത കുറച്ചു ബോൾ ചെയ്യുന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കൻ റിസ്റ്റ് സ്പിന്നര്‍മാരായ താഹിറിനും ഷംസിക്കും ഇതുവരെ വിക്കറ്റൊന്നും നേടാനായിരുന്നില്ല.

ആദ്യ ഏകദിനത്തിൽ അഞ്ചും രണ്ടാം ഏകദിനത്തിൽ എട്ടും വിക്കറ്റുകൾ പിഴുത ചാഹൽ–കുൽദീപ് സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തുടർച്ചയായ രണ്ടാം തോല്‍വിയിലേക്ക് തള്ളിവിട്ടത്. ആദ്യ ഏകദിനത്തിൽ ഇവരെ ഭേദപ്പെട്ട രീതിയിൽ പ്രതിരോധിച്ചുനിന്ന ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി രണ്ടാം മൽസരത്തിൽ പരുക്കേറ്റ് പുറത്തായതും ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടിയായി. ഇതിനു പുറമെ, സ്പിന്നർമാരെ നേരിടുന്നതിൽ വൈദഗ്ധ്യമുള്ള എ.ബി. ഡിവില്ലിയേഴ്സും പരുക്കുമൂലം ആദ്യ മൂന്ന് മൽസരങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ്.