400 മീറ്റർ ഓട്ടം 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലോക അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ഹിമ മാറിയത്.

ഫിൻലൻഡ് : രാജ്യം നല്‍കിയ സ്നേഹമാണ് തന്നെ സ്വര്‍ണനേട്ടത്തിലെത്തിച്ചതെന്ന് ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പുകളുടെ ചരിത്രത്തില്‍ ആദ്യമായി ട്രാക്ക് ഇനത്തിൽ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ ഹിമ ദാസ്. ലോക അണ്ടർ – 20 അത്‌ലറ്റിക്സിൽ സ്വർണം നേടിയാണ് ഹിമ ദാസ് ചരിത്രമെഴുതിയത്. 400 മീറ്റർ ഓട്ടം 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലോക അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ഹിമ മാറിയത്. തന്‍റെ അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസാണെന്നും ഹിമ പറഞ്ഞു.

രാജ്യം തനിക്ക് തന്ന സ്നേഹത്തിന് നന്ദി. വിജയത്തിലേക്ക് ഓടിയെത്തിയപ്പോള്‍ തന്‍റെത് റെക്കാർഡ് നേട്ടമാണെന്ന് അറിയില്ലായിരുന്നു. അതിനായി പ്രത്യേക പരിശീലനമെന്നും നടത്തിയിട്ടില്ല. അത്ലറ്റിക് ഫെഡറേഷന്‍ തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയതെന്നും ഹിമ പറഞ്ഞു. 

അവസാന 100 മീറ്റർ വരെ പിന്നിലായിരുന്ന ഹിമ ഒടുവിൽ നടത്തിയ ഉജ്വല കുതിപ്പിലൂടെയാണ് സ്വർണത്തിലേക്കെത്തിയത്. ആദ്യ റൗണ്ട് ഹീറ്റ്സ് 52.25 സെക്കൻഡിൽ പൂർത്തിയാക്കിയ ഹിമ, സെമിയിൽ 52.10 െസക്കൻഡിൽ ഓടിയെത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. നേരത്തെ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസില്‍ 400 മീറ്ററിൽ മത്സരിച്ചിരുന്ന ഹിമ 51.32 സെക്കൻഡില്‍ ആറാം സ്ഥാനക്കാരിയായാണ് മത്സരം പൂർത്തിയാക്കിയിരുന്നത്. 

ഇതിനിടെ ഹിമാ ദാസിനോട് അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മാപ്പ് പറഞ്ഞു.​ ഹിമയുടെ ഇം​ഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിച്ച് കൊണ്ട് അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് ഇത് പിന്‍വലിച്ച ഫെഡറേഷന്‍ ദാസിനെ അഭിനന്ദിച്ച് കൊണ്ടുള്ള ട്വീറ്റിൽ ''പറയുന്ന ഇംഗ്ലീഷ് മോശമാണെങ്കിലും പ്രകടനം കുഴപ്പമില്ല'' എന്നൊരു പരാമർശമുണ്ടായിരുന്നു. താരത്തിന്റെ നേട്ടത്തെ വിലകുറച്ചു കാണിക്കുന്നതാണ് ഈ ട്വീറ്റ് എന്നൊരു ആരോപണവും ഉയർന്നു വന്നിരുന്നു. സംഭവം വിവാദമായതോടെ അത്‍ലറ്റിക് ഫെഡറേഷൻ മാപ്പ് പറയുകയും ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

'ഞങ്ങളുടെ ട്വീറ്റുകളിൽ ഏതെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിൽ എല്ലാ ഇന്ത്യക്കാരോടും മാപ്പപേക്ഷിക്കുന്നു. ഏത് സാഹചര്യങ്ങളെയും മറികടക്കാൻ വിപദിധൈര്യമുള്ള വ്യക്തിയാണ് ഹിമ എന്നാണ് ഞങ്ങൾ പറയാനുദ്ദേശിച്ചത്. ഒരു ചെറിയ പട്ടണത്തിൽ നിന്ന് വന്നിട്ടും വിദേശ മാധ്യമപ്രവർത്തകരോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ഹിമയ്ക്ക് സാധിച്ചു. ഒരിക്കൽക്കൂടി ഞങ്ങൾ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ജയ്ഹിന്ദ്.'' - മാപ്പ് പറഞ്ഞ് കൊണ്ട് ഫെഡറേഷൻ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിന്ദിയിലായിരുന്നു ഈ ട്വീറ്റ് 

ഹിമയുടെ സ്വർണ്ണനേട്ടം കാണാം :

Scroll to load tweet…