റിയോ: നെയ്മറുടെ മികവ് നിര്‍ണ്ണായകമായപ്പോള്‍ കൊളംമ്പിയയെ ലോകക്കപ്പ് യോഗ്യത മത്സരത്തില്‍ കൊളംബിയയെ 2-1ന് തോല്‍പ്പിച്ചു. അര്‍ജന്റീന വെനസ്വേലയോട് 2-2 ന് സമനില പിടിക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ ഓട്ടോമെന്‍ഡി നേടിയ ഗോളാണ് അര്‍ജന്റീനയെ തുണച്ചത്. ഉറുഗ്വേ ഉജ്വല ജയത്തോടെ ലാറ്റിനമേരിക്കന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

നായകന്‍ നെയ്മര്‍ തുടര്‍ച്ചയായി രണ്ടാമത്തെ മത്സരത്തിലും ഗോളടിച്ചതാണ് ബ്രസീല്‍ വിജയത്തില്‍ പ്രസക്തമായത്. നാട്ടിലെ ഒളിമ്പിക്‌സ് വിജയത്തിന് പിന്നാലെ ശരിയായ പാതയില്‍ എത്തിയിരിക്കുന്ന ബ്രസീല്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു കൊളംബിയയെ കീഴടക്കിയത്. മത്സരത്തിലേക്ക് കൊളംബിയ ഉണരുന്നതിന് മുമ്പ് തന്നെ ആദ്യ പ്രഹരം നല്‍കിയ ബ്രസീല്‍ രണ്ടാം മിനിറ്റില്‍ മിറാന്‍ഡയിലൂടെ ആദ്യ ഗോള്‍ നേടി. 

നെയ്മര്‍ നീട്ടിക്കൊടുത്ത കോര്‍ണര്‍ തന്നെ മാര്‍ക്ക് ചെയ്ത് നിന്ന പ്രതിരോധക്കാരനെ മറികടന്ന് മിന്നുന്ന ഹെഡ്ഡറിലൂടെ മിറാന്‍ഡ വലയിലാക്കി. ലീഡ് ആദ്യ പകുതി മുഴുവനും നിലനിര്‍ത്താന്‍ ബ്രസീലിനായില്ല. മാര്‍ക്വിനോസിന്റെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ തന്നെ എതിരാളികളെ ഒപ്പമെത്തിച്ചു. എന്നാല്‍ 74 മത്തെ മിനിറ്റില്‍ നെയ്മര്‍ വീണ്ടും നാട്ടുകാര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കി. കോട്ടീഞ്ഞോയുടെ പാസ് സ്വീകരിച്ചു നെയ്മര്‍ തൊടുത്ത ഷോട്ട് കൊളംബിയന്‍ കീപ്പര്‍ ഒസ്പിനയെ കടന്നു വലയിലെത്തി. 

വെനസ്വേലയെ പിന്നില്‍ നിന്നും പൊരുതിക്കയറിയായിരുന്നു അര്‍ജന്റീന സമനിലയില്‍ കുരുക്കിയത്. പരിക്കേറ്റ മെസിയുടെ അഭാവത്തില്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് ഏയ്ഞ്ചല്‍ ഡി മരിയയായിരുന്നു. സുവാരസിന്‍റെ മിന്നുന്ന പ്രകടനമായിരുന്നു മത്സരത്തില്‍ ഉറുഗ്വേയ്ക്ക് തുണയായത്. 

ഒരു ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയ സുവാരസ് എഡിസണ്‍ കവാനിക്ക് ഇരട്ടഗോളിന് അവസരം ഒരുക്കുകയും ചെയ്തു. മദ്ധ്യനിരക്കാരന്‍ ക്രിസ്ത്യന്‍ റോഡ്രിഗ്രസായിരുന്നു ഉറുഗ്വേയുടെ മറ്റൊരു സ്‌കോറര്‍. ഇതോടെ ലാറ്റിനമേരിക്കന്‍ പട്ടികയില്‍ ഉറഗ്വേ ഒന്നാം സ്ഥാനത്ത് എത്തി.