പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ജയിക്കാന്‍ ഓസീസിന് 326 റണ്‍സ് കൂടി വേണം. ഒരു ദിവസവും ഏഴ് വിക്കറ്റുകളുമാണ് ഓസീസിന് മുന്നിലുള്ളത്. ഉസ്‌മാന്‍ ഖവാജയ്ക്ക് അര്‍ദ്ധ സെഞ്ചുറി. 

ദുബായ്: പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ദിവസവും ഏഴ് വിക്കറ്റും ബാക്കിനില്‍ക്കേ വിജയിക്കാന്‍ ഓസീസിന് 326 റണ്‍സ് കൂടി വേണം. രണ്ടാം ഇന്നിംഗ്സില്‍ 462 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ഓസീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 136 റണ്‍സെന്ന നിലയിലാണ്. 
അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്‌മാന്‍ ഖവാജയും(50), ട്രവിസ് ഹെഡുമാണ്(34) ക്രീസില്‍. 

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് അബാസാണ് ഓസീസ് മുന്‍നിരയെ തകര്‍ത്തത്. ആരോണ്‍ ഫിഞ്ച് 49 റണ്‍സിന് പുറത്തായപ്പോള്‍ മാര്‍ഷ് സഹോദരന്‍മാര്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല. ആദ്യ വിക്കറ്റില്‍ ഫിഞ്ചും ഖവാജയും 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം മാര്‍ഷ് സഹോദരന്‍മാരെ നഷ്ടമായ ടീമിനെ കൂട്ടത്തകര്‍ച്ചയില്‍നിന്ന് പിടിച്ചുനിര്‍ത്തിയ ഖവാജ- ഹെഡ് കൂട്ടുകെട്ടിലാണ് ഓസീസ് പ്രതീക്ഷ. എന്നാല്‍ ബൗളിംഗ് കരുത്ത് പാക്കിസ്ഥാന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. 

നേരത്തെ രണ്ടാം ഇന്നിംഗ്സ് ആറിന് 181 എന്ന നിലയില്‍ പാകിസ്ഥാന്‍ ഡിക്ലയര്‍ ചെയ്തു. 48 റണ്‍സെടുത്ത ഓപ്പണര്‍ ഇമാം ഉല്‍ ഹഖാണ് ടോപ് സ്‌കോറര്‍. ആസാദ് ഷഫീഖ് 41 റണ്‍സും ഹാരിസ് സൊഹൈല്‍ 39 റണ്‍സുമെടുത്ത് പുറത്തായി. മുഹമ്മദ് ഹഫീസ്(17), ബിലാല്‍ ആസിഫ്(0), അഷര്‍ അലി(4) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ബാബര്‍ അസം(28) പുറത്താവാതെ നിന്നു. ഓസീസിനായി ജോണ്‍ ഹോളണ്ട് മൂന്നും നഥാന്‍ ലിയോണ്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.