ജോസ് ബട്‌ലറുടെ (60 പന്തില്‍ 95) തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്.

ജയ്പ്പൂര്‍: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ... വിക്കറ്റിന് തോല്‍പ്പിച്ചതാണ് രാജസ്ഥാന്റെ സാധ്യതകള്‍ക്ക് ജീവന്‍ നല്‍കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ രാജസ്ഥാന് 11 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റായി. എന്നാല്‍ പോയിന്റ് നിലയില്‍ ആറാം സ്ഥാനത്ത് തന്നെയാണ് രാജസ്ഥാന്‍. 

ജോസ് ബട്‌ലറുടെ (60 പന്തില്‍ 95) തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. അവസാന ഓവറില്‍ കെ. ഗൗതമും (നാല് പന്തില്‍ 13) സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്നതോടെ ജയം രാജസ്ഥാനൊപ്പം നിന്നു. ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. ബ്രാവോയുടെ നാലാം പന്ത് സിക്‌സ് പറത്തി ബട്‌ലര്‍ അഞ്ചാം പന്തില്‍ രണ്ട് റണ്‍ ഓടിയെടുത്ത് വിജയം കണ്ടു. 

സഞ്ജു സാംസണ്‍ (22 പന്തില്‍ 21), സ്റ്റുവര്‍ട്ട് ബിന്നി (17 പന്തില്‍ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. രഹാനെ (4),ബെന്‍ സ്റ്റോക്‌സ് (11) എന്നിവര്‍ നിരാശപ്പെടുത്തി. ചെന്നൈക്കായി ബ്രാവോ, ഷാര്‍ദുല്‍ ഠാകൂര്‍, ജഡേജ, ഹര്‍ഭജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സിന് സുരേഷ് റെയ്‌ന (35 പന്തില്‍ 52), ഷെയ്ന്‍ വാട്‌സണ്‍ (31 പന്തില്‍ 39), എം.എസ് ധോണി (23 പന്തില്‍ 33) സാം ബില്ലിങ്്‌സ് (22 പന്തില്‍ 27) എന്നിവരുടെ ഇന്നിങ്‌സാണ് തുണയായത്. ചെന്നൈയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകളില്‍ രണ്ടും ജോഫ്ര ആര്‍ച്ചറുടെ പേരിലായിരുന്നു.