എംബാപയെ പുകഴ്ത്തി വരേന്‍

പാരീസ്: റയല്‍ മാഡ്രിഡില്‍ തന്‍റെ സഹതാരമായ സെര്‍ജിയോ റാമോസുമായി തന്നെ താരതമ്യപ്പെടുത്തേണ്ടെന്ന് ഫ്രാന്‍സിനായി ലോകകപ്പ് സ്വന്തമാക്കി താരം റാഫേല്‍ വരേന്‍. കരിയറില്‍ 16 കിരീടങ്ങളുമായി നേട്ടങ്ങളുടെ നെറുകയിലാണ് ഇരുപത്തിയഞ്ചുകാരനായ വരേന്‍. റയല്‍ മാഡ്രിഡ‍് പ്രതിരോധത്തില്‍ റാമോസിനൊപ്പം ഒപ്പത്തിനൊപ്പം കളിക്കുന്ന താരമാണ് വരേന്‍.

പതിനെട്ടാം വയസില്‍ റയലില്‍ ചേര്‍ന്ന താരം റാമോസിനൊപ്പം റയലിന്‍റെ അഞ്ചു വര്‍ഷത്തിനിടയിലെ നാലു ചാമ്പ്യന്‍സ് ലീഗ് നേട്ടങ്ങളില്‍ പങ്കാളിയാണ്. റാമോസിനെ പോലെ എന്ന് ആരെങ്കിലും എന്നോട് ചേദിക്കുന്നത് ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും താരത്തെ പോലെ എന്ന് അദ്ദേഹത്തോട് ആരെങ്കിലും ചോദിക്കുമോ. റാമോസ് എന്ന നിലയിലാണ് എല്ലാവരും അദ്ദേഹത്തെ അംഗീകരിക്കുന്നതെന്നും ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വരേന്‍ പറഞ്ഞു.

ലോകകപ്പും ചാമ്പ്യന്‍സ് ലീഗും ഒരേ വര്‍ഷം നേടുന്ന ചരിത്രത്തിലെ അഞ്ചാമത്തെ താരമാണ് വരേന്‍. നേരത്തേ ഇതിഹാസങ്ങളായ ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ഗേര്‍ഡ് മുള്ളര്‍, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവരാണ് ഈ നേട്ടം പേരിലെഴുതിയിട്ടുള്ളത്. ലോകകപ്പ് ഫെെനലിന്‍റെ ഹാഫ് ടെെമില്‍ ടീം അംഗങ്ങളോട് ശുഭാപ്തി വിശ്വാസത്തോടെ കളിക്കാന്‍ താനാണ് പറഞ്ഞത്.

2-1ന് മുന്നിലാണെങ്കിലും കഠിനമായ പരീക്ഷണമാണ് ആദ്യ പകുതിയില്‍ നേരിടേണ്ടി വന്നത്. സഹതാരമായ കെയ്‍ലിയന്‍ എംബാപെയെപ്പറ്റി പറയുമ്പോള്‍ നൂറ് നാവാണ് വരേന്. അന്യഗ്രഹത്തില്‍ നിന്ന് നിരവധി പേരെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രായം കുറഞ്ഞ ഒരെണ്ണത്തിനെ ആദ്യമായാണ് കാണുന്നതെന്ന് റയല്‍ താരം പറഞ്ഞു.