അഹമ്മദാബാദ്: ഗിര്‍വനത്തിലെ സിംഹങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ 20000 രൂപ പിഴയൊടുക്കി കേസില്‍നിന്ന് ഒഴിവായി. ഗുജറാത്ത് വനംവകുപ്പിനാണ് ജഡേജ പിഴയൊടുക്കിയത്. ഇപ്പോള്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പോയതിനാല്‍ ജഡേജയുടെ ഭാര്യാ പിതാവും രാജ്കോട്ട് സ്വദേശിയുമായ ഹര്‍ദേവിഷ് സോളങ്കിയാണ് വനംവകുപ്പ് ഓഫീസിലെത്തി പിഴ അടച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ജഡേജ ഗിര്‍വനത്തില്‍ സന്ദര്‍ശനം നടത്തിയത്. ഭാര്യയ്ക്കൊപ്പം ഗിര്‍വനത്തില്‍ എത്തിയ ജഡേജ സിംഹങ്ങളെ പശ്ചാത്തലമാക്കി ചില ചിത്രങ്ങള്‍ എടുക്കുകയും, അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തിരുന്നു. ഈ ചിത്രങ്ങള്‍ പിന്നീട് വൈറലായതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്നാണ് ഗുജറാത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ഗിര്‍വന മേഖലയില്‍ ക്യാമറ ഉപയോഗം അനുവദനീയമായിരുന്നില്ല. ഈ വ്യവസ്ഥ ലംഘിച്ചതിന് ജഡേജയ്ക്കെതിരെ വനംവകുപ്പ് കേസെടുക്കുകയായിരുന്നു. ഈ കേസില്‍ നിന്ന് ഒഴിവാകാനാണ് പിഴയായി ഇരുപതിനായിരം രൂപ ഒടുക്കിയത്.