കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യ പിടിമുറുക്കി‍. ന്യുസീലന്‍ഡിനെതിരെ, രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടു വിക്കറ്റ് ബാക്കി നില്‍ക്കെ, ഇന്ത്യയുടെ ഓവറോള്‍ ലീഡ് 339 ആയി. 112 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിംഗ് ഇന്ത്യയ്‌ക്ക് രക്ഷയായി. 132 പന്ത് നേരിട്ട് രോഹിത് 82 റണ്‍സെടുത്തു. 45 റണ്‍സെടുത്ത വിരോട് കൊഹ്‌ലിയും 39 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും രോഹിതിന് മികച്ച പിന്തുണ നല്‍കി. ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിത് ശര്‍മ്മയുടെ ക്ലാസിക് ഇന്നിംഗ്സ്. മറ്റുള്ളവര്‍ക്ക് ബാറ്റിംഗ് ദുഷ്‌ക്കരമായപ്പോഴാണ് കീവി ബൗളര്‍മാരെ അനായാസം നേരിട്ട് രോഹിത് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ എട്ടിന് 227 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ വൃദ്ധിമാന്‍ സാഹയും ഭുവനേശ്വര്‍ കുമാറുമാണ് ക്രീസില്‍. നേരത്തെ ന്യുസീലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് 204 റണ്‍സില്‍ അവസാനിച്ചു. 47 റണ്‍സെടുത്ത ജീതന്‍ പട്ടേലിന്റെ ഇന്നിംഗ്‌സാണ് കിവീസ് സ്‌കോര്‍ 200 കടത്തിയത്. ഏഴിന് 128 എന്ന നിലയില്‍ കളി തുടങ്ങിയ ന്യൂസിലാന്‍ഡ് 76 റണ്‍സ് കൂടികൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്‌ക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍ അഞ്ചും മൊഹമ്മദ് ഷമി മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.