ദില്ലി: തന്‍റെ ജീവിതം തകര്‍ത്തത് മഹേന്ദ്രസിംഗ് ധോണിയും, രാഹുല്‍ ദ്രാവിഡുമാണെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത്. റിപ്പബ്ലിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്‍റെ വെളിപ്പെടുത്തല്‍. ആവശ്യമായ സമയത്ത് ഇവര്‍ എന്‍റെ വാക്കുകള്‍ക്ക് വില നല്‍കിയില്ലെന്നും, പിന്തുണച്ചില്ലെന്നും ശ്രീശാന്ത് പറയുന്നു. എന്നെ ഏറെ അറിയുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്ക് ഒപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ സന്ദേശം അയച്ചിരുന്നു എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചില്ല ശ്രീശാന്ത് പറയുന്നു.

ആറോ അതില്‍ അധികമോ ഇന്ത്യന്‍ താരങ്ങളെ അന്നത്തെ ഐപിഎല്‍ കോഴകേസില്‍ ദില്ലി പോലീസ് കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ആ പേരുകള്‍ പുറത്ത് എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നു. എന്നാല്‍ നിരപരാധിയായ എന്നെയും ചിലരെയും കുടുക്കി കേസ് ശരിക്കും ഒതുക്കി തീര്‍ത്തു.

എന്തും നേരിടാന്‍ തയ്യാറാണ്. ബിസിസിഐ ഒരു സ്വകാര്യ ടീം ആണ്. എന്നെ കളിക്കാന്‍ അനുവദിച്ചാല്‍ ഞാന്‍ ഏത് രാജ്യത്തിന് വേണ്ടിയും കളിക്കും 34 വയസുകാരനായ ശ്രീശാന്ത് പറഞ്ഞു. 

2013ലെ ഐപിഎല്‍ മത്സരത്തിനിടയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള മത്സരത്തില്‍ ഒത്തുകളി നടത്തിയെന്ന കേസില്‍ ശ്രീശാന്തിനെ ദില്ലിപോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ശ്രീശാന്തിനെയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അന്‍കിസ് ചവാന്‍, അജിത്ത് ചാന്ദ്ലേ എന്നിവരെ 2015 ല്‍ ദില്ലി കോടതി കേസില്‍ കുറ്റവിമുക്തരാക്കി. എന്നാല്‍ തുടര്‍ന്നും ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.

ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച് സിംഗിള്‍ ബെഞ്ച് വിലക്ക് എടുത്ത് കളഞ്ഞെങ്കിലും. ബിസിസിഐ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് വീണ്ടും വിലക്ക് തുടരുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ശ്രീശാന്ത്.