ദില്ലി: ബിസിനസ് പങ്കാളി നിയമവിരുദ്ധമായി നിര്‍മിച്ച റിസോര്‍ട്ട് സംരക്ഷിക്കാനായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ സഹായം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ബിസിനസ് പങ്കാളിയും സുഹൃത്തുമായ സഞ്ജയ് നാരംഗിന്റെ മസൂറിയിലെ ലാന്‍ഡൂറിലുള്ള റിസോര്‍ട്ടിന് വേണ്ടിയാണ് സച്ചിന്‍ പ്രതിരോധ മന്ത്രിയോട് കഴിഞ്ഞവര്‍ഷം സഹായം ആവശ്യപ്പെട്ടതെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഡിആര്‍ഡിഒയുടെ 50 അടിയില്‍ അധികം സ്ഥലം റിസോര്‍ട്ട് നിര്‍മാണത്തിനിടെ കയ്യേറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസോര്‍ട്ട് പൊളിക്കാന്‍ അധികൃതര്‍ നടപടി തുടങ്ങിയത്. സച്ചിന്റെ വേനല്‍കാല താവളം കൂിടായണ് ഡഹ്‌ലിയ ബാങ്ക് എന്നറിയപ്പെടുന്ന ഈ റിസോര്‍ട്ട്. എന്നാല്‍ ആരോപണം നിഷേധിച്ച് സച്ചിന്റെ വക്താവ് രംഗത്തുവന്നിട്ടുണ്ട്. ഈ റിസോര്‍ട്ടില്‍ സച്ചിന് യാതൊരുവിധ വ്യാപാര താല്‍പര്യങ്ങളുമില്ലെന്ന് സച്ചിന്റെ വക്താവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷനുമായി സുരക്ഷ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അനധികൃത റിസോര്‍ട്ട് പൊളിക്കാതിരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓസ്‍ട്രേലിയയിലേക്കുള്ള യാത്ര പോലും റദ്ദാക്കിയാണ് സഹായം ആവശ്യപ്പെട്ട് സച്ചിന്‍ കേന്ദ്ര മന്ത്രിയെ കണ്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരീക്കര്‍ തയ്യാറായില്ല.

ഡിആര്‍ഡിഒയുടെ ലബോറട്ടറി കോംപ്ലക്‌സ് നിലനില്‍ക്കുന്ന അതീവ സുരക്ഷ മേഖലയിലെ അനധികൃത നിര്‍മാണത്തിനെതിരെയുള്ള നിയമ നടപടിയില്‍ ഇടപെടാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തയ്യാറായില്ലെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയന്ത്രിത നിർമാണങ്ങൾക്കുമാത്രം അനുമതിയുള്ള ഈ പ്രദേശത്ത് ടെന്നിസ് കോർട്ട് നിർമിക്കാനാണ് നാരംഗ് അനുവാദം തേടിയതെന്നും ഇതിന്റെ മറപറ്റി പിന്നീടു വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുകയായിരുന്നുവെന്നുമാണ് ആരോപണം.