ലോകകപ്പ് എന്നാല്‍ മെസിയുടെ തലയ്ക്ക് നേരേ തോക്ക് ചൂണ്ടിയതു പോലെയാണ്.

മാഡ്രിഡ്: അര്‍ജന്‍റീനയ്ക്കായി കളിക്കുമ്പോള്‍ ലിയോണൽ മെസിക്ക് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നതായി പരിശീലകന്‍ ജോര്‍ജ് സാംപോളി. ലോകകപ്പ് എന്നാല്‍ മെസിയുടെ തലയ്ക്ക് നേരേ തോക്ക് ചൂണ്ടിയതു പോലെയാണ്. ലോകകപ്പ് നേടിയില്ലെങ്കില്‍ വെടിയേറ്റ് മരിക്കുമെന്ന നിലയിലാണ് കാര്യങ്ങളെന്നും സാംപോളി അഭിപ്രായപ്പെട്ടു. അടുത്ത മാസം പുറത്തിറങ്ങുന്ന പുതിയ പുസ്തകത്തിലാണ് സാംപോളിയുടെ പരാമര്‍ശങ്ങള്‍.

അതേസമയം, ലോകകപ്പ് സന്നാഹമത്സരത്തില്‍ അര്‍ജന്‍റീന ഇന്ന് സ്പെയ്നിനെ നേരിടും. പരിക്കിനെതുടര്‍ന്ന് ഇറ്റലിക്കെതിരെ കളിക്കാതിരുന്ന സൂപ്പര്‍ താരം ലിയോണൽ മെസി അര്‍ജന്റീനക്കായി ഇന്ന് കളിച്ചേക്കും. ഇറ്റലിക്കെതിരെ മികച്ച ജയം നേടനായത് സാംപോളിയുടെ ടീമിന്‍റെ ആത്മവിശ്വാസം കൂട്ടും. ജര്‍മനിയോട് സമനില വഴങ്ങിയാണ് സ്പെയ്ന്‍ വരുന്നത്.

ബ്രസീല്‍ ഇന്ന് ജര്‍മനിയെ നേരിടും. നെയ്മറിന്‍റെ അഭാവത്തിലും കുടീഞ്ഞോയും വില്ല്യനുമടക്കമുള്ള താരങ്ങളുടെ മികച്ച ഫോം ജര്‍മ്മനിയെ വെല്ലാൻ പോന്നതാണ്.