ഐപിഎല്ലിൽ 15 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറിയടക്കം 555 റൺസ് നേടി വാട്‌സൺ ഇനിയും മനസ് തുറന്നിട്ടില്ല.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളെന്ന പകിട്ടോടെയാണ് ഷെയിൻ വാട്സൺ ദേശീയ ടീമിൽ നിന്ന് വിരമിച്ചത്. വാട്സന്റെ പ്രതിഭയ്ക്കൊത്ത വിടവാങ്ങൽ ലഭിച്ചില്ലെന്ന് അന്നു തന്നെ വിമർശനമുയർന്നിരുന്നു. ഇപ്പോഴിതാ വാട്സണെ ദേശിയ ടീമിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ഓസിസ് ആരാധകർക്കിടയിൽ ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ഭുത പ്രകടനമാണ് താരം പുറത്തെടുത്തത്. കലാശക്കളിയിൽ സൺറൈസസ് ഹൈദരാബാദിനെ തകർത്ത് ചെന്നൈയ്ക്ക് കിരീടം സമ്മാനിച്ചതും മറ്റാരുമായിരുന്നില്ല. പ്രതിഭയുടെ ധാരാളിത്തം വിളിച്ചോതിയ ഗംഭീര സെഞ്ചുറിയാണ് വാട്സൺ അടിച്ചെടുത്തത്.
37ാം വയസ്സിന്റെ പടിവാതിലിൽ എത്തിനിൽക്കുന്ന വാട്സൺ പുറത്താകാതെ 57 പന്തിൽ നിന്ന് 117 റൺസ് നേടിയാണ് ചെന്നൈയ്ക്ക് കിരീടം സമ്മാനിച്ചത്. ക്രിക്കറ്റ് ലോകമാകെ ചർച്ച ചെയ്ത ഇന്നിംഗ്സിന് പിന്നാലെയാണ് വാട്സണെ ദേശീയ ടീമിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ഓസ്ട്രേലിയയിൽ തന്നെ ശക്തമാകുന്നത്.
ഓസ്ട്രേലിയൻ ദേശിയതാരം മാർക്കസ് സ്റ്റോയിൺസ് അടക്കമുളളവർ പരസ്യമായി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഓസ്ട്രേലിയൻ മാധ്യമങ്ങളും സമാന നിലപാടാണ് വ്യക്തമാക്കുന്നത്. പന്തിൽ കൃത്രിമം കാട്ടിയതിന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റേയും വാർണറുടേയും അഭാവം ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതാപത്തിന് വലിയ തിരിച്ചടി നൽകിയിരിക്കുന്ന സാഹചര്യം കൂടിയായതിനാൽ വാട്സന്റെ സാന്നിധ്യം ആശ്വാസമാകുമെന്നാണ് ആരാധകരുടെ പക്ഷം.
ഓസ്ട്രേലിയൻ ടീമിന് വേണ്ടി കളിക്കാനുള്ള പ്രതിഭ വാട്സന് ഇപ്പോഴുമുണ്ടെന്നാണ് ആരാധകർ പറയുന്നത്. സച്ചിൻ ടെൻഡുൽക്കർ 40 വയസുവരെ കളിച്ചിരുന്നതും അവർ ചൂണ്ടികാട്ടുന്നു. ഐപിഎല്ലിൽ 15 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറിയടക്കം 555 റൺസ് നേടിയ വാട്സൻ ആറ് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എന്തായാലും ദേശീയ ടീമിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച വാർത്തകളോട് വാട്സൺ ഇനിയും മനസ് തുറന്നിട്ടില്ല.
