ദില്ലി: വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലായതിനെ തുടര്‍ന്നാണ് ഗാംഗുലി വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബൗളര്‍മാരെ വിനിയോഗിച്ചതില്‍ കോഹ്ലിക്കു പിഴവു പറ്റിയെന്നും മുന്‍ നായകന്‍ വിമര്‍ശിക്കുന്നു. 

അശ്വിന്‍ ഇന്ത്യയുടെ പ്രധാന ബൗളറാണ്. അദ്ദേഹം വിക്കറ്റെടുക്കുകയും റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്യുന്നു. ടെസ്റ്റിന്റെ അവസാന ദിവസം പിച്ച് പുതുമയുള്ളതായിരുന്നു. അങ്ങനെയുള്ളപ്പോള്‍ അശ്വിനെക്കൊണ്ടായിരുന്നു ബൗളിംഗ് തുടങ്ങേണ്ടിയിരുന്നു. കോഹ്ലി ഉമേഷ് യാദവിനെ കൂടുതലായി ഉപയോഗിക്കുന്നില്ല. 

അദ്ദേഹം 12 ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. അഞ്ചു ബൗളര്‍മാരുമായി കളിക്കാനിറങ്ങുമ്പോള്‍ ഫോം ഇല്ലായ്മ സാധാരണമാണ്, എന്നാല്‍ ഉമേഷ് യാദവിനെ ഇത് മറികടക്കാന്‍ സഹായിക്കേണ്ടത് ക്യാപ്റ്റന്റെ ദൗത്യമാണ്. ഉമേഷിന് അതിനുള്ള കഴിവുണ്ടെന്ന് ഗാംഗുലി പറഞ്ഞു. 

എന്നിരുന്നാലും വിന്‍ഡീസ് ബാറ്റിംഗ് നിരയെ പുകഴ്ത്താനും ഗാംഗുലി മറന്നില്ല. നാലു വിക്കറ്റിനു 48 റണ്‍സ് എന്ന നിലയില്‍നിന്നു പൊരുതിയ വിന്‍ഡീസ് ആറിന് 388 എന്ന നിലയില്‍ അവസാനദിവസം സമനില പിടിച്ചുവാങ്ങുകയായിരുന്നു. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0നു മുന്നിലാണ്.