കേപ്‌ടൗണ്‍: ന്യൂലന്‍ഡ് ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് രോഹിത് ശര്‍മ്മയുടെ(11) വിക്കറ്റ് നഷ്ടമായി. പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ച രോഹിത് കസിഗോ റബാദയുടെ പന്തില്‍ എല്‍ബിഡബ്ലു ആവുകയായിരുന്നു. ഇന്ത്യ 31 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 64 റണ്‍സെന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാര 20 റണ്‍സെടുത്തും ആര്‍ അശ്വിന്‍ ആറ് റണ്‍സുമായും ക്രീസിലുണ്ട്. ആറ് വിക്കറ്റ് അവശേഷിക്കേ 222 റണ്‍സ് പിന്നിലാണ് ഇന്ത്യ. 

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 286 റണ്‍സിന് പുറത്തായിരുന്നു. മുന്‍നിരയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു ദക്ഷിണാഫ്രിക്ക. ഒരു റണ്‍സെടുത്ത മുരളി വിജയിയെ വീഴ്ത്തി ഫിലാന്‍ഡറും തൊട്ടടുത്ത ഓവറില്‍ ശിഖര്‍ ധവാനെ(16) മടക്കി ഡെയ്ല്‍ സ്റ്റെയ്നും ദക്ഷിണാഫ്രിക്കയ്ക്കായി തിരിച്ചടിച്ചു. ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ വിക്കറ്റ് വീഴ്ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയ വിരാട് കോലിയും അതിവേഗം കൂടാരം കയറി. മോണി മാര്‍ക്കലിന്‍റെ പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് കോലി വിക്കറ്റ് കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്‍കി പുറത്തായതോടെ മുന്‍നിരയുടെ പോരാട്ടം അവസാനിച്ചു.

നേരത്തെ ഗ്രീന്‍ ടോപ് പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 286ന് പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ എല്‍ഗാറിനെ(0) നഷ്ടമായി. അടുത്ത ഓവറുകളില്‍ മക്രം(5), അംല(3) എന്നിവരും ഭുവനേശ്വര്‍കുമാറിന് കീഴടങ്ങിയതോടെ മൂന്നിന് 12 റണ്‍സ് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന എബി ഡിവില്ലേഴ്സ്-ഫാഫ് ഡുപ്ലസി സഖ്യം ആതിഥേയരെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. എന്നാല്‍ സ്കോര്‍ 126ല്‍ നില്‍ക്കേ 65 റണ്‍സെടുത്ത ഡിവില്ലേഴ്സിനെ പുറത്താക്കി ഭൂംമ്ര കൂട്ടുകെട്ട് പൊളിച്ചു. 

നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പ്രോട്ടീസിനെ എറിഞ്ഞിട്ടത്. ആര്‍ അശ്വിന്‍ രണ്ടും ഷമിയും ഭൂമ്രയും പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഡിവില്ലേഴ്സും(65) ഡുപ്ലസിസും(62) അര്‍ദ്ധ സെഞ്ചുറി നേടി. അധികം വൈകാതെ ഫാഫ് ഡുപ്ലസി പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ച് പവലിയനിലേക്ക് മടങ്ങി. ഫിലാന്‍ഡറിനെ കൂട്ടുപിടിച്ച് 43 റണ്‍സെടുത്ത ഡി കോക്ക് ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് പൊളിച്ച് ഭുവി ഒരിക്കല്‍ കൂടി വില്ലനായി. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡര്‍ 23 റണ്‍സും കേശവ് മഹാരാജ് 35 റണ്‍സും റബാദ 26 റണ്‍സുമെടുത്ത് വാലറ്റത്ത് ചെറുത്തുനിന്നു.