കേപ്‌ടൗണ്‍: കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 208 റണ്‍സിന്റെ വിജയലക്ഷ്യം. 65/2 എന്ന സ്കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 130 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബൂമ്രയും ഷാമിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ഭുവനേശ്വറും പാണ്ഡ്യയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയത്. 35 റണ്‍സെടുത്ത് അവസാന ബാറ്റ്സ്മാനായി പുറത്തായ എ.ബി.ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.

ഹാഷിം അംല(4), റബാഡ(5), ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(0), ക്വിന്റണ്‍ ഡീ കോക്ക്(8) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ മണിക്കൂറില്‍ തന്നെ നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായിരുന്നു. കേശവ് മഹാരാജും(15) ഡിവില്ലിയേഴ്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടത്തി. എന്നാല്‍ മഹാരാജിനെ ഭുവി വീഴ്‌ത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വഴിയടഞ്ഞു. നടക്കാന്‍പോലും വയ്യെങ്കിലും ഡിവില്ലിയേഴ്സിന് കൂട്ടാവാന്‍ അവസാന ബാറ്റ്സ്മാനായി ഡെയ്ല്‍ സ്റ്റെയിന്‍ ക്രീസിലെത്തി നാലു പന്തുകള്‍ നേരിട്ടു.

മികച്ച പേസും അപ്രതീക്ഷിത ബൗണ്‍സുമുള്ള പിച്ചില്‍ 208 റണ്‍സിന്റെ വിജലക്ഷ്യം പോലും ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ്. പന്തെറിയാന്‍ ഡെയ്ല്‍ സ്റ്റെയിന്‍ ഉണ്ടാവില്ലെന്നതാണ് ഇന്ത്യക്ക് ആശ്വാസം പകരുന്ന കാര്യം.