കേപ്‌ടൗണ്‍: ബൗളര്‍മാര്‍ തകര്‍ത്താടിയ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 72 റണ്‍സ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുയര്‍ത്തിയ 208 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 135ല്‍ പുറത്തായി. രണ്ടാം ഇന്നിംഗ്സിലെ ആറെണ്ണമടക്കം ഒമ്പത് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. സ്കോര്‍ ദക്ഷിണാഫ്രിക്ക-286, 130. ഇന്ത്യ-209, 135.

65/2 എന്ന സ്കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 130 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബൂമ്രയും ഷാമിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ഭുവനേശ്വറും പാണ്ഡ്യയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയത്. 35 റണ്‍സെടുത്ത് അവസാന ബാറ്റ്സ്മാനായി പുറത്തായ എ.ബി.ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 

എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. 37 റണ്‍സെടുത്ത ആര്‍ അശ്വിനും 28 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയുമാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍. ശിഖര്‍ ധവാന്‍(16), മുരളി വിജയ്(13), രോഹിത് ശര്‍മ്മ(10) എന്നിങ്ങനെയാണ് മറ്റിന്ത്യന്‍ താരങ്ങളുടെ സ്കോര്‍. ആദ്യ ഇന്നിംഗ്സിസ്‍ തകര്‍ത്തടിച്ച ഹര്‍ദിക് പാണ്ഡ്യ ഒരു റണ്ണെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി മോര്‍ക്കലും രബാദയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 

രണ്ടിന്നിംഗ്സുകളിലുമായി ഒമ്പത് വിക്കറ്റും 23 റണ്‍സും നേടിയ ഫിലാന്‍ഡറാണ് മാന്‍ ഓപ് ദ് മാച്ച്. വിജയത്തോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ജനുവരി 13 മുതല്‍ സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ്.